കോട്ടയം: കെ.പി.സി.സി പ്രസിഡന്റായ ശേഷം ആദ്യ ജില്ലാ പര്യടനത്തിന് കോട്ടയത്തെത്തിയ കെ.സുധാകരൻ കോൺഗ്രസിനെ സെമികേഡർ പാർട്ടിയാക്കുന്ന നിർദ്ദേശങ്ങൾ വിവരിച്ച് പ്രവർത്തകരെയും നേതാക്കളെയും ഞെട്ടിച്ചു. ഒരു പ്രവർത്തനവും നടത്താതെ സ്ഥിരം ഭാരവാഹികളായവർ ഇനി ഉണ്ടാകില്ല. കെ.പി.സി.സി ഉദ്ദേശിക്കുന്ന നിലവാരത്തിൽ ഡി.സി.സി പ്രസിഡന്റ് അടക്കം നേതാക്കൾക്ക് ഉയരാൻ കഴിയുന്നില്ലെങ്കിൽ അധികാര കസേരയിൽ അധികനാൾ ഉണ്ടാകില്ലെന്ന മുന്നറിയിപ്പും നൽകി. ചാനലിൽ മുഖം കാണിക്കാൻ ഇടിക്കരുതെന്ന നിർദ്ദേശം നൽകിയാണ് സുധാകരൻ മാദ്ധ്യമങ്ങളോട് സംസാരിച്ചത്. അതിനാൽ കുട്ടി നേതാക്കൾ ഇടിച്ചുതള്ളാതെ മാറി നിന്നു. ഡി.സി.സി ഹാളിലെ ചൂടു സഹിക്കാൻ കഴിയാതെ സുധാകരൻ പറഞ്ഞു "ഞാനൊരു ചൂടനാണ്. ഇവിടുത്തെ ചൂട് സഹിക്കാൻ കഴിയുന്നില്ല. "ചൂടത്തിരുന്ന് എന്തു ചർച്ച ചെയ്യാനാണ് അതുകൊണ്ട് കെ.പി.സി.സിയുടെ ആദ്യ നിർദ്ദേശമായി ഡി.സി.സി ഓഡിറ്റോറിയം എ.സിയാക്കണമെന്ന് പ്രസിഡന്റ് നാട്ടകം സുരേഷിനോട് സുധാകരൻ ആവശ്യപ്പെട്ടു. 46 ശതമാനം ബൂത്തുകളിൽ കോൺഗ്രസിന് കമ്മിറ്റിയില്ല. പിന്നെങ്ങനെ പ്രവർത്തകർ ജനങ്ങളുമായി ബന്ധപ്പെടും തിരഞ്ഞെടുപ്പുകളിൽ ജയിക്കും. കോൺഗ്രസ് പാർട്ടി നിലനിൽക്കണമെന്ന് പറയുന്നത് എതിരാളികൾ ആണ്. നമ്മൾ തന്നെ പാർട്ടിയെ നശിപ്പിക്കാൻ ശ്രമിച്ചാലോ ? നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ കമ്മിഷൻ റിപ്പോർട്ടിലെ വിവരങ്ങൾ ഞെട്ടിക്കുന്നതാണ് കാലുവാരിയെന്ന് പരാമർശിക്കപ്പെട്ടവർക്കെതിരെ കടുത്ത നടപടി ഉണ്ടാവും.
പാർട്ടി വിട്ടവർക്കൊപ്പം ആര് പോയി
സമീപദിവസങ്ങളിൽ മൂന്നു നേതാക്കൾ കോൺഗ്രസ് വിട്ട് സി.പി എമ്മിലേക്ക് പോയി. അവർക്ക് തോളിൽ കൈയിടാൻ പോലും ഒരാളെ ഒപ്പം കൊണ്ടു പോകാൻ കഴിഞ്ഞില്ല. സാധാരണക്കാർക്ക് അവന്റെ ജീവിതമാണ് രാഷ്ട്രീയം. സൗജന്യ റേഷൻ നൽകി സഹായിക്കുന്നവരെ അവർ പിന്തുണയ്ക്കും. വൈകാരിക ബന്ധം ജനങ്ങളുമായി ഉണ്ടാകണം. പാർട്ടിയിൽ നിന്ന് പല കാരണങ്ങളാൽ അകന്നു പോകുന്നവരെ അടുപ്പിക്കണം.
സ്വയം പാർട്ടി ശത്രുക്കളാകരുത്
കോൺഗ്രസിന്റെ മുഖമായി ജനങ്ങൾ കാണുന്ന നേതാക്കൾക്ക് അക്കൗണ്ടബിലിറ്റി വേണം. റോൾ മോഡലാകണം. സ്വയം പാർട്ടി ശത്രുക്കളാകരുത്. അധികാര കേന്ദ്രീകരണമല്ല വികേന്ദ്രീകരണമാണ് ലക്ഷ്യം. കേഡർ എന്നാൽ സമർപ്പണമാണ് ആയുധമെടുക്കലല്ല. സെമി കേഡറെന്തെന്ന് ചോദിച്ചൽ സുധാകരനോട് ചോദിക്കാൻ പറയുന്നവർ പാർട്ടിയിൽ വേണ്ട. കേഡർ എന്തെന്നു പഠിപ്പിക്കും. പഠിക്കാത്തവർ പാർട്ടിയിൽ ഉണ്ടാകില്ല. അടുത്ത തവണ വരുമ്പോൾ കൂടുതൽ ഡോസ് നൽകുമെന്ന മുന്നറിയിപ്പ് മുന്നറിയിപ്പു നൽകിയാണ് സുധകരൻ കോട്ടയം വിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |