ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി ഷൊർണൂർ കവളപ്പാറ കാരക്കാട് തെക്കേപ്പാട്ട് ജയപ്രകാശ് നമ്പൂതിരിയെ (52) തിരഞ്ഞെടുത്തു. ഒക്ടോബർ ഒന്നു മുതൽ ആറുമാസമാണ് കാലാവധി. ഇന്നലെ ഉച്ചപൂജ കഴിഞ്ഞ് നട തുറന്നശേഷം ക്ഷേത്രം തന്ത്രിമാരായ ചേന്നാസ് നാരായണൻ നമ്പൂതിരി, ഹരി നമ്പൂതിരി എന്നിവരുടെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി ശങ്കരനാരായണ പ്രമോദ് നമ്പൂതിരിയാണ് ക്ഷേത്രം നമസ്‌കാരമണ്ഡപത്തിൽ വച്ച് വെള്ളിക്കുടത്തിൽ നിന്നു നറുക്കെടുത്തത്. സെപ്തംബർ 30ന് രാത്രി അത്താഴപൂജയ്ക്കു ശേഷം ജയപ്രകാശ് നമ്പൂതിരി ചുമതലയേൽക്കും. ഇതിനു മുന്നോടിയായി 12 ദിവസം ക്ഷേത്രത്തിൽ ഭജനമിരിക്കും.
ഒറ്റപ്പാലം മെറ്റ് ഇൻഡ് നഗർ ബ്രാഞ്ച് പോസ്റ്റോഫീസിൽ പോസ്റ്റ് മാസ്റ്ററാണ് ജയപ്രകാശ് നമ്പൂതിരി. ആദ്യമായാണ് മേൽശാന്തിയാകുന്നത്. 26 -ാമത് തവണയാണ് മേൽശാന്തി നിയമനത്തിനായി അപേക്ഷ സമർപ്പിക്കുന്നത്. പരേതനായ നാരായണൻ നമ്പൂതിരിപ്പാടിന്റെയും പാർവതിദേവി അന്തർജ്ജനത്തിന്റെയും മകനാണ്. ഭാര്യ: വിജി അന്തർജ്ജനം (പ്രിൻസിപ്പൽ, മണ്ണേംങ്കോട് എം.എം.ഐ.പി.ഇ സ്‌കൂൾ). മകൻ: പ്രവിജിത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |