തിരുവനന്തപുരം: പി.ഡി.പി സംസ്ഥാന വൈസ് ചെയർമാൻ പൂന്തുറ സിറാജ് അന്തരിച്ചു. 57വയസായിരുന്നു. അർബുദ ബാധിതനായി ദീർഘനാളായി ചികിത്സയിലായിരുന്നു. ഇന്നലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പി.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനിയുടെ ഭാര്യാ സഹോദരിയുടെ ഭർത്താവാണ്.
2019 വരെ പി.ഡി.പിയുടെ വർക്കിംഗ് പ്രസിഡന്റായിരുന്നു. സംഘടനാ തിരഞ്ഞെടുപ്പിൽ തഴഞ്ഞതിനെ തുടർന്ന് പി.ഡി.പിയുമായി അകന്നു. പിന്നീട് പാർട്ടിയിൽ നിന്ന് പുറത്താക്കി.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഐ.എൻ.എല്ലിൽ ചേർന്ന സിറാജ് ഈ മാസമാദ്യമാണ് പി.ഡി.പിയിൽ മടങ്ങിയെത്തിയത്. ഐ.എൻ.എല്ലിൽ ചേർന്ന് തിരുവനന്തപുരം കോർപറേഷനിലെ മാണിക്യവിളാകം വാർഡിൽ മത്സരിക്കാൻ നീക്കം നടത്തിയെങ്കിലും നടന്നില്ല. പൂന്തുറ സിറാജിനെ സ്ഥാനാർത്ഥിയായി ഐ.എൻ.എൽ പ്രഖ്യാപിച്ചെങ്കിലും സി.പി.എം ജില്ലാ നേതൃത്വത്തിന്റെ എതിർപ്പിനെ തുടർന്ന് മത്സരിക്കാനായില്ല.
അടുത്തിടെ പി.ഡി.പിയിൽ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് മഅ്ദനിക്ക് കത്തു നൽകി. അതിനുശേഷമാണ് സംസ്ഥാന വൈസ് പ്രസിഡന്റായി സിറാജിനെ മഅ്ദനി നാമനിർദേശം ചെയ്തത്.
തിരുവനന്തപുരം പൂന്തുറ സ്വദേശിയായ സിറാജ് മൂന്നു തവണ തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ ആയിരുന്നു. 1995 ൽ മാണിക്യവിളാകം വാർഡിൽ നിന്നും 2000 ൽ അമ്പലത്തറ വാർഡിൽ നിന്നും പി.ഡി.പി സ്ഥാനാർത്ഥിയായും 2005 ൽ പി.ഡി.പിയിൽ നിന്ന് പുറത്താക്കപ്പെട്ടപ്പോൾ സ്വതന്ത്രനായി പുത്തൻപള്ളി വാർഡിൽ നിന്നും ജയിച്ചു. പൂന്തുറ പുത്തൻപള്ളി ജമാ അത്ത് ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ:സുഹാന, മക്കൾ: മുഹമ്മദ് ഇർഫാൻ, ലുബാബ ബത്തൂൽ, മറിയം ബത്തൂൽ, മുസ് അബ്. കബറടക്കം ഇന്ന് രാവിലെ 11 ന് പൂന്തുറ പുത്തൻപള്ളി കബർസ്ഥാനിൽ.
മുഖ്യമന്ത്രി അനുശോചിച്ചു
പൂന്തുറ സിറാജിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ന്യൂനപക്ഷ അവകാശ സംരക്ഷണ കാര്യത്തിൽ ശ്രദ്ധേയമായി ഇടപെട്ട നേതാവാണ് വിടപറഞ്ഞതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |