കണ്ണൂർ : സമര തീഷ്ണമായ ഇന്നലെകളിൽ അഴീക്കോടന്റെ നിഴലായി കഴിയുമ്പോഴും വിപ്ളവ പ്രസ്ഥാനങ്ങളുടെ സഹയാത്രികയായാണ് അവസാനം വരെ മീനാക്ഷിടീച്ചർ ജീവിച്ചത്. കൊല്ലപ്പെട്ട അഴീക്കോടൻ രാഘവന്റെ ജീവിത സഖിയായിരുന്നുകൊണ്ട് അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത വിപ്ലവ പ്രവർത്തനങ്ങൾക്ക് പശ്ചാത്തലം ഒരുക്കിക്കൊടുക്കുന്നതായിരുന്നു ആദ്യ ഘട്ടം. ആ രക്തസാക്ഷി സ്മരണയിൽ പൂർണമായും സ്വയം അർപ്പിച്ച് സി.പി.എമ്മിന്റെ ഉയർച്ചയ്ക്കും വളർച്ചയ്ക്കും വേണ്ടി സമർപ്പിക്കപ്പെട്ടതാണ് ആ ജിവിതത്തിന്റെ രണ്ടാം ഘട്ടം.
ഈ ഘട്ടങ്ങളിൽ ഉടനീളം ഈ നാടിനും ജനങ്ങൾക്കും വേണ്ടിയുള്ള പാർട്ടിയുടെ എല്ലാ പോരാട്ടങ്ങൾക്കുമൊപ്പം അവർ നിലകൊണ്ടു.അതിതീഷ്ണ സമരപോരാട്ടങ്ങൾ നിറഞ്ഞ അഴീക്കോടൻ രാഘവന്റെ ജീവിതത്തിലെ പ്രതിസന്ധികളിലെല്ലാം ടീച്ചർ സധൈര്യം ഒപ്പം നിന്നു. അഴീക്കോടന്റെ വേർപാടിനുശേഷം ടീച്ചറുടെ ജീവിതം കഷ്ടപ്പാടുകളുടെയും ത്യാഗത്തിന്റെയുമായിരുന്നു. അഞ്ച് കുഞ്ഞുമക്കളും രണ്ടു പേരുടെയും അമ്മമാരും അടങ്ങുന്ന കുടുംബത്തിന്റെ ഉത്തരവാദിത്തം മീനാക്ഷി ടീച്ചർ തനിച്ച് ഏറ്റെടുത്തു. 34 വർഷം പള്ളിക്കുന്ന് ഹൈസ്‌കൂൾ അദ്ധ്യാപികയായിരുന്നു. പ്രധാനാദ്ധ്യാപികയായാണ് വിരമിച്ചത്. എൻ .സി ശേഖർ പുരസ്‌കാരം, ദേവയാനി സ്മാരക പുരസ്‌കാരം, വിനോദിനി നാലപ്പാടം പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.
വിപ്ളവ പ്രസ്ഥാനത്തെ വിജയിപ്പിക്കാനുള്ള ദൗത്യം മഹത്തായ ത്യാഗമായി ഏറ്റെടുത്തു: മുഖ്യമന്ത്രി
കണ്ണൂർ: പുതിയ പല തലമുറകളിലെ വിപ്ലവകാരികൾക്ക് അമ്മയായിരുന്നു മീനാക്ഷി ടീച്ചറെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ധീരതയുടെ പ്രചോദന കേന്ദ്രമായിമായിരുന്നു. കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെ വിപ്ലവകരമായ പ്രവർത്തനങ്ങളെ വിജയിപ്പിക്കാനുള്ള മഹത്തായ ത്യാഗമായി സ്വന്തം ജീവിതത്തെ തന്നെ മാറ്റിയ ധീരതയാണ് അവരുടേത്.
സാധാരണ ആരും അന്ധാളിച്ചു നിന്നുപോകുന്ന ഘട്ടങ്ങളിൽ കമ്മ്യൂണിസ്റ്റ് ധീരത മനസ്സിൽ ഉറപ്പിച്ചുകൊണ്ട് പ്രതിസന്ധികളെ എങ്ങിനെ അതിജീവിക്കണം എന്നതിന് സ്വന്തം ജീവിതം കൊണ്ട് മാതൃക കാട്ടുകയായിരുന്നു മീനാക്ഷി ടീച്ചർ . അത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മാത്രമല്ല സമൂഹത്തിനാകെ എല്ലാ കാലത്തേക്കുമുള്ള വലിയ പാഠമാണ്.വ്യക്തിപരമായി ടീച്ചറുടെ വിയോഗം മൂലം ഉണ്ടായിട്ടുള്ളത് കനത്ത നഷ്ടമാണ്. രാഷ്ട്രീയമായും അത് അപരിഹാര്യമായ നഷ്ടമാണ്. മുതിർന്ന ഒരു കുടുംബാംഗം വിട്ടുപോയതിന്റെ ദുഃഖമാണ് അനുഭവിക്കുന്നത്. സി.പി.ഐ.എമ്മിലെ മിക്കവാറും എല്ലാവർക്കും തന്നെ സമാനമായ നിലയിലുള്ള ദുഃഖമായിരിക്കും ഉണ്ടാവുക.പ്രചോദനത്തിന്റെയും സമാശ്വാസത്തിന്റെയും അതിജീവനത്തിന്റെയും പാഠങ്ങൾ നിറഞ്ഞതായിരുന്നു മീനാക്ഷി ടീച്ചറുടെ ജീവിതമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |