കണ്ണൂർ: രക്തസാക്ഷിയും സമുന്നത സി.പി. എം നേതാവുമായിരുന്ന അഴീക്കോടൻ രാഘവന്റെ ഭാര്യ പള്ളിക്കുന്ന് അഴീക്കോടൻ നിവാസിൽ കെ. മീനാക്ഷി ടീച്ചർ (87) അന്തരിച്ചു. കണ്ണൂർ എ.കെ.ജി ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്നുച്ചയ്ക്ക് 12ന് പയ്യാമ്പലത്ത് .
ജീവിതകാലം മുഴുവൻ നാടിനു വേണ്ടി സമർപിച്ച ജനനേതാവിന്റെ പങ്കാളിയായി ത്യാഗജീവിതം നയിച്ച മീനാക്ഷി ടീച്ചർ ചാലാട്ടെ മത്തിക്കുട്ടിയുടെയും മാതയുടെയും മകളാണ് .1956ലായിരുന്നു അഴീക്കോടൻ രാഘവനുമായുള്ള വിവാഹം. 1972 സെപ്തംബർ 23നാണ് ഇടതുമുന്നണി കൺവീനറും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായിരുന്ന അഴീക്കോടൻ രാഘവൻ തൃശൂരിൽ കൊല്ലപ്പെട്ടത്. 16 വർഷം മാത്രമായിരുന്നു ഇവരുടെ ദാമ്പത്യ ജീവിതം.
34 വർഷം പള്ളിക്കുന്ന് ഹൈസ്‌കൂൾ അദ്ധ്യാപികയായിരുന്നു. പ്രധാനാദ്ധ്യാപികയായാണ് വിരമിച്ചത്. എൻ.സി. ശേഖർ പുരസ്‌കാരം, ദേവയാനി സ്മാരക പുരസ്‌കാരം, വിനോദിനി നാലപ്പാടം പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. മക്കൾ: ശോഭ, സുധ(റിട്ട. കണ്ണൂർ സർവകലാശാല ലൈബ്രേറിയൻ), മധു (റിട്ട. തലശേരി റൂറൽ ബാങ്ക്) , ജ്യോതി (ഗൾഫ് ) സാനു (ദേശാഭിമാനി, കണ്ണൂർ). മരുമക്കൾ: കെ.കെ. ബീന (അദ്ധ്യാപിക, ശ്രീപുരം സ്‌കൂൾ), ആലീസ്(ഗൾഫ്), എം. രഞ്ജിനി (അദ്ധ്യാപിക, അരോളി ഗവ. സ്‌കൂൾ), പരേതനായ കെ.ഇ. ഗംഗാധരൻ (മനുഷ്യാവകാശ കമ്മിഷൻ അംഗം).
മീനാക്ഷി വിപ്ലവകാരികളുടെ
അമ്മ: മുഖ്യമന്ത്രി
തിരുവനന്തപുരം: പുതിയ തലമുറയിലെ വിപ്ലവകാരികളുടെ അമ്മയായിരുന്നു അഴീക്കോടൻ രാഘവന്റെ ഭാര്യ മീനാക്ഷിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ വിജയിപ്പിക്കാനുള്ള ത്യാഗമായി ജീവിതത്തെ മാറ്റിയ ധീരതയാണ് മീനാക്ഷി. കമ്മ്യൂണിസ്റ്റ് ധീരത മനസിൽ ഉറപ്പിച്ച് പ്രതിസന്ധികളെ എങ്ങനെ അതിജീവിക്കണം എന്ന് സ്വന്തം ജീവിതത്തിലൂടെ മീനാക്ഷി കാണിച്ചുതന്നു. അത് സമൂഹത്തിനാകെ വലിയ പാഠമാണ്.
മീനാക്ഷിയുടെ വിയോഗം വ്യക്തിപരമായി കനത്ത നഷ്ടമാണെന്നും മുഖ്യമന്ത്രി സന്ദേശത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |