ന്യൂഡൽഹി: പാക് പരിശീലനം ലഭിച്ച രണ്ടുപേർ അടക്കം ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ പിടികൂടിയ ആറു ഭീകരർ നവരാത്രി, രാമലീലാ ആഘോഷങ്ങൾക്കിടെ വിവിധ ഇടങ്ങളിൽ 1993ലെ മുംബയ് മാതൃകയിൽ സ്ഫോടനത്തിന് പദ്ധതിയിട്ടിരുന്നതായി ചോദ്യം ചെയ്യലിൽ വ്യക്തമായി.
റെയിൽവെ ട്രാക്കുകളും പാലങ്ങളും ബോംബ് വച്ച് തകർക്കാൻ ഇവർക്ക് പരിശീലനം ലഭിച്ചിരുന്നു. ആൾക്കൂട്ടങ്ങൾക്കിടയിലും ആക്രമണം നടത്താൻ പദ്ധതിയിട്ടു. പല ദിക്കിൽ നിന്നുള്ളവർ ഏതെങ്കിലും സ്ഥലത്ത് കണ്ടുമുട്ടി ഒന്നിച്ചാണ് ആക്രമണത്തിനുള്ള സ്ഥലങ്ങളും മറ്റും നിരീക്ഷിക്കാൻ പോയിരുന്നത്. മുംബയിൽ അടക്കം രഹസ്യമായി പ്രവർത്തിക്കുന്ന ഭീകര സ്ളീപ്പർ സെല്ലുകളുമായി പിടിയിലായവർക്ക് ബന്ധമുണ്ടെന്നും വ്യക്തമായി.
പാക് പരിശീലനം ലഭിച്ച സീഷാൻ ക്വമർ, ഒസാമ എന്നിവരുടെ പാസ്‌പോർട്ടിൽ പാകിസ്ഥാനിലേക്ക് യാത്ര ചെയ്‌ത വിവരങ്ങളില്ല. ഇന്ത്യയിൽ നിന്ന് മസ്‌കറ്റിലെത്തിയ അവർ ബോട്ടിലാണ് പാകിസ്ഥാനിലെ ഗ്വാദർ തുറമുഖത്ത് ഇറങ്ങിയത്. 15 ദിവസം പരിശീലനത്തിന് ശേഷം പാകിസ്ഥാനിൽ നിന്ന് വീണ്ടും കടൽമാർഗം ഒമാൻ തീരത്തെത്തിയ ശേഷം ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നുവെന്നും ഡൽഹി പൊലീസ് പറഞ്ഞു. മുംബയ് ഭീകര വിരുദ്ധ സ്ക്വാഡ് അംഗങ്ങളും ഡൽഹിയിലെത്തി
പിടിയിലായവരെ വിശദമായി ചോദ്യം ചെയ്യുന്നുണ്ട്.
മുംബയ് സ്ഫോടന പരമ്പര
1993 മാർച്ച് 12ന് മുംബയ് നഗരത്തിലെ 12 സ്ഥലങ്ങളിൽ ഒറ്റദിവസം നടന്ന സ്ഫോടനങ്ങളിൽ 257 പേർ മരിക്കുകയും 1200ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. സ്ഫോടനം ആസൂത്രണം ചെയ്‌ത ദാവൂദ് ഇബ്രാഹിമിനായി ഇന്റർപോൾ വലവീശിയപ്പോഴാണ് പാകിസ്ഥാനിലേക്ക് മുങ്ങിയത്. ഇത്തവണ ദാവൂദിന്റെ സഹോദരനായ അനീസ് ഇബ്രഹാമിനാണ് പാക് ചാര സംഘടനയായ ഐ.എസ്.ഐ ആക്രമണത്തിനുള്ള ഏകോപന ചുമതല നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |