ന്യൂഡൽഹി: കേന്ദ്രമന്ത്രാലയങ്ങളും ഓഫീസുകളും പ്രവർത്തിക്കുന്ന കെട്ടിടങ്ങളുടെ പരിതാപകരമായ അവസ്ഥ പരിഗണിക്കാതെ വ്യക്തപരമായ അജണ്ടയുടെ പേരിലാണ് ചിലർ പുതിയ പാർലമെന്റ് മന്ദിരം അടക്കമുള്ള സെൻട്രൽ വിസ്‌താ പദ്ധതിയെ എതിർക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹി കസ്തൂർബാ ഗാന്ധി മാർഗിലും ആഫ്രിക്ക അവന്യൂവിലും നിർമ്മിച്ച പ്രതിരോധ ഓഫീസ് സമുച്ചയങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വ്യാജവാർത്തകൾ പ്രചരിപ്പിച്ച് സെൻട്രൽ വിസ്‌ത പദ്ധതിയെ അട്ടിമറിക്കാൻ ചിലർ ശ്രമിച്ചു. എന്നാൽ നമ്മുടെ മന്ത്രിമാർ ജോലി ചെയ്യുന്ന ഓഫീസുകളുടെ മോശം അവസ്ഥയെക്കുറിച്ച് അവർ മിണ്ടിയില്ല. രണ്ടാം ലോകമഹായുദ്ധസമയത്ത് കുതിരലായങ്ങളായും പട്ടാളക്യാമ്പുകളായും ഉപയോഗിക്കാൻ നിർമ്മിച്ച ചെറിയ താവളങ്ങളിലാണ് പ്രതിരോധവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടന്നിരുന്നത്.
12 മാസത്തെ റെക്കാഡ് കാലയളവിൽ പ്രതിരോധ ഓഫീസ് സമുച്ചയം പൂർത്തിയാക്കാനായത് വലിയ നേട്ടമാണ്. സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിൽ നവ ഇന്ത്യയുടെ ആവശ്യങ്ങൾക്കും അഭിലാഷങ്ങൾക്കും അനുസൃതമായി രാജ്യതലസ്ഥാനം വികസിപ്പിക്കാനുള്ള മറ്റൊരു ചുവടുവയ്പാണിത്. സർക്കാർ നടത്തിപ്പിൽ ആധുനിക അടിസ്ഥാനസൗകര്യങ്ങൾക്കുള്ള പങ്ക് മനസിലാക്കിയാണ് സെൻട്രൽ വിസ്ത നിർമ്മിക്കുന്നത്. കൊവിഡ് കാലത്ത് ഈ പദ്ധതിയിൽ നൂറുകണക്കിന് തൊഴിലാളികൾക്ക് തൊഴിൽ ലഭിച്ചു. വ്യക്തമായ നയങ്ങളും ഉദ്ദേശ്യങ്ങളും ഇച്ഛാശക്തിയുമുണ്ടെങ്കിൽ എല്ലാം സാധ്യമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |