കൊച്ചി: ചന്ദ്രിക ദിനപത്രത്തിന്റെ മറവിൽ 10 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ മുൻമന്ത്രിയും മുസ്ളിംലീഗ് ദേശീയ ജനറൽ സെക്രട്ടറിയുമായ പി.കെ. കുഞ്ഞാലിക്കുട്ടിയെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. ഇന്നലെ വൈകിട്ട് നാലോടെ ഇ.ഡിക്കു മുന്നിൽ ഹാജരായ കുഞ്ഞാലിക്കുട്ടി രാത്രി ഏഴരയോടെയാണ് പുറത്തുവന്നത്.
പരാതി സംബന്ധിച്ച വസ്തുതകൾ ഇ.ഡിയോട് വ്യക്തമാക്കിയെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. സാക്ഷിയെന്ന നിലയിലാണ് വിളിപ്പിച്ചത്. ചോദ്യം ചെയ്യലല്ല, മൊഴിയെടുക്കലാണ് നടന്നത്. ചില രേഖകളും കൈമാറി. ചന്ദ്രികയുമായി ബന്ധപ്പെട്ട കേസ് രാഷ്ട്രീയ ഗൂഢാലോചനയാണ്. പരാതിക്കു പിന്നിൽ രാഷ്ട്രീയമുണ്ട്. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ് - അദ്ദേഹം പറഞ്ഞു.
ചന്ദ്രികയുടെ ഫിനാൻസ് മാനേജർ സമീർ രാവിലെ ഇ.ഡി ഓഫീസിലെത്തി പണമിടപാട് രേഖകൾ കൈമാറിയിരുന്നു. ചന്ദ്രികയുടെ വരിസംഖ്യയായും പരസ്യത്തിന്റെ തുകയായും ലഭിച്ച പണമാണ് ബാങ്കിൽ നിക്ഷേപിച്ചതെന്ന് മാനേജർ അറിയിച്ചു. ജീവനക്കാരുടെ ശമ്പളം നൽകാനും പി.എഫ് ഉൾപ്പെടെ അടയ്ക്കാനും തുക പിന്നീട് പിൻവലിച്ചിട്ടുണ്ട്. കള്ളപ്പണമില്ലെന്നും അദ്ദേഹം അറിയിച്ചു.
ചന്ദ്രികയുടെ കൊച്ചിയിലെ മാനേജർ കൂടിയായിരുന്ന മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ബാങ്കിൽ ചന്ദ്രികയുടെ പേരിൽ 10 കോടി രൂപ നിക്ഷേപിച്ചിരുന്നു. ഇത് കള്ളപ്പണമാണെന്നാണ് കളമശേരി സ്വദേശി ഗിരീഷ്ബാബു ഇ.ഡിക്ക് നൽകിയ പരാതി.
പണം നിക്ഷേപിച്ചതിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്കും ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്നാണ് അദ്ദേഹത്തിന് നോട്ടീസ് നൽകിയത്. പാലാരിവട്ടം ഫ്ളൈ ഓവർ നിർമ്മാണത്തിലെ അഴിമതിയിലൂടെ ലഭിച്ച തുകയാണ് ചന്ദ്രികയിൽ നിക്ഷേപിച്ചതെന്നും കുഞ്ഞാലിക്കുട്ടിക്ക് ബന്ധമുണ്ടെന്നും മുൻമന്ത്രി കെ.ടി. ജലീൽ ആരോപണം ഉന്നയിച്ചിരുന്നു. ചന്ദ്രികയുടെ പണമുപയോഗിച്ച് കോഴിക്കോട്ട് മകൻ ആഷിഖിന്റെ പേരിൽ കുഞ്ഞാലിക്കുട്ടി സ്ഥലം വാങ്ങിയെന്നും ജലീൽ ആരോപിച്ചിരുന്നു. സ്ഥലമിടപാടുമായി ബന്ധപ്പെട്ട ഏതാനും രേഖകൾ ജലീൽ കഴിഞ്ഞയാഴ്ച ഇ.ഡിക്ക് കൈമാറിയിരുന്നു. തുടർന്നാണ് കുഞ്ഞാലിക്കുട്ടിക്ക് നോട്ടീസ് നൽകിയത്.
ചന്ദ്രികയിലെ നിക്ഷേപവുമായി ബന്ധപ്പെട്ട് ചെയർമാൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളിൽ നിന്ന് കോഴിക്കോട്ടെത്തി ഇ.ഡി മൊഴി രേഖപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |