കോട്ടയ്ക്കൽ: പൊലീസ് തൊണ്ടിമുതലായി പിടികൂടിയ 20 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ ഒന്നരലക്ഷം രൂപയ്ക്ക് മറിച്ചുവിറ്റ കേസിൽ രണ്ട് പൊലീസുകാർ അറസ്റ്റിൽ. കോട്ടയ്ക്കൽ സ്റ്റേഷനിലെ എ.എസ്.ഐ മലപ്പുറം താമരക്കുഴി സ്വദേശി രജീന്ദ്രൻ (53), എസ്.സി.പി.ഒ കൊല്ലം കുണ്ടറ സ്വദേശി സജി അലക്സാണ്ടർ (47) എന്നിവരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഏപ്രിൽ 21ന് നടത്തിയ വാഹന പരിശോധനയിലാണ് മിനിവാനിൽ 32 ചാക്കുകളിലായി സൂക്ഷിച്ച 48,000 ഹാൻസ് പാക്കറ്റ് ശേഖരം പിടികൂടിയത്. അഞ്ച് ലക്ഷം രൂപയ്ക്ക് കോയമ്പത്തൂരിൽ നിന്ന് വാങ്ങിയ ഹാൻസിന് കേരളത്തിൽ വില പലയിരട്ടിയായി വർദ്ധിക്കും. മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോവാനായി എത്തിച്ചതായിരുന്നു. വളാഞ്ചേരി സ്വദേശികളായ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതി നടപടിക്രമങ്ങൾ പൂർത്തിയാക്കി വാഹനം വിട്ടുനൽകി. പിടികൂടിയ ഹാൻസ് നശിപ്പിച്ച് കളയാനും കോടതി നിർദ്ദേശമേകി. ഇതിന് പിന്നാലെയാണ് ഹാൻസ് മറിച്ചുവിൽക്കാൻ പൊലീസുകാർ തീരുമാനിച്ചത്. ഇതിനായി പൊലീസുകാർ ഇടനിലക്കാരനുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഇക്കാര്യമറിഞ്ഞ പുകയിലക്കടത്തിലെ പ്രതികൾ ജില്ലാ പൊലീസ് മേധാവിയെ വിവരമറിയിച്ചു. 23 ചാക്കുകളിൽ കാലാവധി കഴിഞ്ഞതും ബാക്കിയുള്ളതിൽ പ്ലാസ്റ്റിക് കവറുകൾ നിറച്ചുമാണ് പൊലീസുകാർ തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് പുറത്തറിയാതിരിക്കാൻ ഏജന്റുമാരിൽ നിന്ന് കാലാവധി കഴിഞ്ഞ ഹാൻസ് ശേഖരിച്ചെന്ന പൊലീസുകാരുടെ മൊഴി വിശദമായി അന്വേഷിക്കും. നാർക്കോട്ടിക് ഡിവൈ.എസ്.പി മോഹനചന്ദ്രൻ നടത്തിയ അന്വേഷണമാണ് പൊലീസുകാരിലെ തട്ടിപ്പ് വെളിപ്പെടുത്തിയത്. പ്രതികളെ ഇന്നലെ മലപ്പുറം മുൻസിഫ് കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |