ലോകകപ്പിന് ശേഷം ട്വന്റി-20 ക്യാപ്ടൻസിയിൽ നിന്ന് ഒഴിവാകുമെന്ന് ഔദ്യോഗികമായി അറിയിച്ച് വിരാട് കൊഹ്‌ലി
മുംബയ് : ജോലി ഭാരം മൂലം ഇന്ത്യൻ ട്വന്റി-20 ക്രിക്കറ്റ് ടീമിന്റെ നായക പദവിയിൽ നിന്ന് ലോകകപ്പിന് ശേഷം സ്വയം മുക്തനാകുമെന്നറിയിച്ച് വിരാട് കൊഹ്‌ലി. ടെസ്റ്റ്,ഏകദിന ക്യാപ്ടനായും ട്വന്റി-20യിൽ കളിക്കാരനായും തുടരുമെന്ന് വിരാട് അറിയിച്ചിട്ടുണ്ട്. ഒക്ടോബർ - നവംബർ മാസങ്ങളിൽ യു.എ.ഇയിലാണ് ലോകകപ്പ് നടക്കുന്നത്.ഇംഗ്ളണ്ട് പര്യടനം കഴിഞ്ഞ് ഐ.പി.എല്ലിൽ അവശേഷിക്കുന്ന മത്സരങ്ങൾക്കായി യു.എ.ഇയിലാണ് കൊഹ്‌ലി ഇപ്പോൾ.
കൊഹ്‌ലി ട്വന്റി-20 ക്യാപ്ടൻസി ഉപേക്ഷിക്കുന്നതിനെച്ചൊല്ലി കുറച്ചുദിവസം മുമ്പ് വാർത്തകൾ പരന്നിരുന്നു. എന്നാൽ അപ്പോൾ ബി.സി.സി.ഐ ഭാരവാഹികൾതന്നെ അത് തളളിക്കളഞ്ഞിരുന്നു. എന്നാൽ ഇന്നലെ കൊഹ്‌ലി ഇതുസംബന്ധിച്ച് ഔദ്യോഗിക പത്രക്കുറിപ്പ് ഇറക്കുകയായിരുന്നു
വഴിയൊരുങ്ങുന്നത് രോഹിതിന്
ഐ.പി.എല്ലിൽ നായകനായി പലകുറി മികവ് തെളിയിച്ചിട്ടുള്ള രോഹിത് ശർമ്മയാകും വിരാടിന് പകരം ട്വന്റി-20 യിൽ നായകനാവുകയെന്ന് കരുതപ്പെടുന്നു. ടെസ്റ്റിലും ഏകദിനത്തിലും മികച്ച ക്യാപ്ടൻസി റെക്കാഡുള്ള വിരാടിന് ഐ.പി.എൽ ഉൾപ്പടെ ട്വന്റി-20 ഫോർമാറ്റിലെ നായക വേഷത്തിൽ അത്ര തിളക്കമില്ല. രോഹിതിന് നേരേ മറിച്ചാണ് സ്ഥിതി. ഇന്ത്യൻ ട്വന്റി-20 ടീമിന്റെ വൈസ് ക്യാപ്ടൻ കൂടിയായ രോഹിതിനെ നായകനാക്കണമെന്ന് നേരത്തേ പലവരും അഭിപ്രായപ്പെട്ടിരുന്നു. ക്യാപ്ടൻസി കിട്ടാത്തതിന്റെ പേരിൽ രോഹിതിന് വിരാടുമായി അസ്വാരസ്യങ്ങളുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |