കോട്ടയം: പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് പൊട്ടിച്ച 'നാർക്കോട്ടിക് ജിഹാദ് ബോംബ്' നിർവീര്യമാക്കാനുള്ള നീക്കം മുറുകി. ബിഷപ്പിനെ അനുകൂലിച്ചും എതിർത്തും ക്രൈസ്തവ, മുസ്ലിം സംഘടനകൾ പോർവിളി നടത്തിയ പാലായിൽ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ സമാധാനയോഗം ചേർന്നു.സാമൂഹ്യ മാദ്ധ്യമങ്ങളിലടക്കം സമാധാനാന്തരീക്ഷം തകർക്കുന്ന പ്രചാരണം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് യോഗത്തിൽ പൊലീസ് മുന്നറിയിപ്പു നൽകി.
സി.എസ്.ഐ ബിഷപ്പ് ഡോ.മലയിൽ സാബുകോശി ചെറിയാനും, താഴത്തങ്ങാടി ഇമാം ഷംസുദ്ദീൻ മൗലവിയും സംയുക്ത വാർത്താസമ്മേളനത്തിൽ സമാധാനാഹ്വാനം നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായി ഇന്നലെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പാലാ രൂപതയുടെ ചുമതലയുള്ള ചങ്ങനാശേരി അതിരൂപതാ ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം,ജോസഫ് പവ്വത്തിൽ എന്നിവരുമായി ഒരു മണിക്കൂറോളം ചർച്ച നടത്തി. സമവായത്തിന് മുൻകൈയെടുക്കാൻ തയ്യാറാണെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. സി.എസ്.ഐ ബിഷപ്പിനെയും താഴത്തങ്ങാടി മുസ്ലിംപള്ളി ഇമാമിനെയും സതീശൻ കണ്ടു. ഇമാമുമായി ചർച്ച നടത്തിയ സുധാകരൻ, പിന്നീട് പാലാ അരമനയിലെത്തി ബിഷപ്പിനെയും കണ്ടു.
മതസ്പർദ്ധ്യ വളർത്തുന്ന തരത്തിൽ വിവാദം വളർന്നിട്ടും സമവായ ശ്രമത്തിനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാതെ തമ്മിലടി കണ്ട് ചോര കുടിക്കാൻ ശ്രമിക്കുന്ന ചെന്നായെപ്പോലെയാണ് സർക്കാർ പെരുമാറുന്നതെന്ന് സുധാകരൻ പറഞ്ഞു. മതസൗഹാർദ്ദം നിലനിറുത്താനുള്ള ധാർമിക ഉത്തരവാദിത്തം കോൺഗ്രസിനാണെന്ന് മനസിലാക്കിയാണ് സമുദായ നേതാക്കളെ കണ്ടതെന്നും സുധാകരൻ പറഞ്ഞു.
സുരേഷ്ഗോപി എം.പിയും ജോസ് കെ. മാണിയും പാലാ ബിഷപ്പിനെ സന്ദർശിച്ചു. ബിഷപ്പ് വർഗീയ പരാമർശങ്ങൾ നടത്തിയിട്ടില്ലെന്നും, തീവ്രവാദമെന്ന് പറയുമ്പോഴേക്കും ഒരു മതവിഭാഗം അതവരെയാകും ഉദ്ദേശിച്ചതെന്ന് വ്യാഖ്യാനിച്ചാൽ എങ്ങനെ ശരിയാകുമെന്നും സുരേഷ് ഗോപി പ്രതികരിച്ചു.
ബിഷപ്പ് നടത്തിയത് വർഗീയ പരാമർശമല്ല: സുരേഷ് ഗോപി
പാലാ: പാലാ ബിഷപ്പ് വർഗീയ പരാമർശം നടത്തിയിട്ടില്ലെന്നും, ഒരു മതത്തേയും അദ്ദേഹം പരാമർശിച്ചിട്ടില്ലെന്നും സുരേഷ് ഗോപി എം.പി പറഞ്ഞു. രാഷ്ട്രീയക്കാരനായല്ല ,എം.പി എന്ന നിലയിലാണ് ബിഷപ്പിനെ സന്ദർശിച്ചതെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു
രാഷ്ട്രീയം നോക്കി സല്യൂട്ട് പാടില്ല. പൊലീസ് അസോസിയേഷൻ രാഷ്ട്രീയം കളിക്കരുത്. എം.പിക്ക് സല്യൂട്ട് പാടില്ലെന്ന് ഡി.ജി.പിയുടെ സർക്കുലറുണ്ടോ?. ഉണ്ടെങ്കിൽ അത് കാണിക്കട്ടേെ- സുരേഷ് ഗോപി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |