തിരുവനന്തപുരം: നാല്പത്തിയേഴ് ഓർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകൾ പരിഗണനയിലുള്ളതിനാൽ, ഒക്ടോബർ നാലിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ പ്രതിദിനം കൂടുതൽ പരിഗണിക്കാനാകുമോയെന്ന ആലോചനയിൽ സർക്കാർ. ഒരു ബില്ലിന്മേൽ ചർച്ചയ്ക്ക് ഒരു മണിക്കൂർ കണക്കാക്കി ദിവസം നാലെണ്ണം എടുക്കാമോയെന്നാണ് ആലോചന. പരമാവധി ബില്ലുകൾ പാസ്സാക്കുകയാണ് സർക്കാർ ലക്ഷ്യം. നാല് ബില്ലുകൾ
ഒരുമിച്ചെടുത്താൽ ചർച്ച പ്രഹസനമാകുമെന്നു വാദിക്കുന്ന പ്രതിപക്ഷം ഇതിനോട് യോജിക്കുമോയെന്നുറപ്പില്ല. നാലിന് ചേരുന്ന നിയമസഭയുടെ കാര്യോപദേശക സമിതിയിലെ ധാരണയനുസരിച്ചാകും നടപടികൾ. ഒക്ടോബർ നാല് മുതൽ നവംബർ 12 വരെയാണ് സമ്മേളനം. അവധി ദിവസങ്ങളൊഴിവാക്കുമ്പോൾ 24 ദിവസങ്ങളിലാണ് ആകെ സമ്മേളനം ചേരുക. 47 ഓർഡിനൻസുകൾക്കും പകരമുള്ള ബില്ലുകൾ തയാറാക്കി 25ന് മുമ്പ് നിയമസഭയിൽ സമർപ്പിക്കണമെന്ന് നിയമ വകുപ്പിനോട് നിർദ്ദേശിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഓർഡിനൻസ് രാജാണെന്ന് പ്രതിപക്ഷം കഴിഞ്ഞ സമ്മേളനകാലത്തും
ആരോപിച്ചിരുന്നു. ഇത്രയധികം ഓർഡിനൻസുകൾ നിലവിലുണ്ടായിട്ടും സഭയെ നോക്കുകുത്തിയാക്കുന്നുവെന്നായിരുന്നു വിമർശനം. നിയമനിർമ്മാണങ്ങൾക്ക് മാത്രമായി പ്രത്യേക സമ്മേളനം വിളിക്കണമെന്ന് സ്പീക്കർ റൂളിംഗ് നൽകിയിരുന്നു . ഒരു ബില്ലിന് ഒരു മണിക്കൂർ ചർച്ചയാകുമ്പോൾ 4 ബില്ലുകളുടെ ചർച്ചയ്ക്ക് മാത്രം 4 മണിക്കൂർ വേണം.
ഡിജിറ്റൽ സർവ്വകലാശാല ബിൽ പാസാക്കും
കഴിഞ്ഞ സമ്മേളനത്തിൽ ചർച്ച ചെയ്ത് സബ്ജക്ട് കമ്മിറ്റിക്ക് വിട്ട കേരള ഡിജിറ്റൽ സർവ്വകലാശാലാബിൽ ഈ സമ്മേളനത്തിൽ പാസാക്കും.
മറ്റ് പ്രധാന ബില്ലുകൾ
കേരള സഹകരണ സൊസൈറ്റീസ് ഭേദഗതി, കേരള വിദ്യാഭ്യാസ ഭേദഗതി, ചരക്കു സേവന നികുതി ഭേദഗതി, ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഭേദഗതി, കേരള സ്വകാര്യവനം നിക്ഷിപ്തമാക്കൽ ഭേദഗതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |