പത്തനംതിട്ട : ജില്ലയിലെ ലഹരികണക്ക് പരിശോധിച്ചാൽ അത്ര ശുഭകരമല്ല കാര്യങ്ങൾ എന്ന് മനസിലാകും. സ്കൂളും കോളേജും പ്രവർത്തിക്കാത്തതിനാൽ പ്രതികളിൽ വിദ്യാർത്ഥികൾ കുറയുന്നുണ്ടെങ്കിലും കേസിൽ പിടിയിലാകുന്നവരിൽ ഏറെയും യുവാക്കളാണ്. 763 അബ്കാരി കേസുകളിൽ 600 പ്രതികളുണ്ട്. ഇതിൽ 479 പേർ പൊലീസ് പിടിയിലായിട്ടുണ്ട്. കഞ്ചാവ് കേസിൽ കഴിഞ്ഞ വർഷത്തേക്കാൾ അമ്പത്തിലധികം കേസുകൾ ഇത്തവണ റിപ്പോർട്ട് ചെയ്തു. മാർച്ച് മുതൽ ആഗസ്റ്റ് വരെയുള്ള കണക്കിൽ എൺപത് കഞ്ചാവ് കേസുകളിലായി 68 പ്രതികളെ പിടികൂടിയിട്ടുണ്ട്. 1357 മില്ലി ഗ്രാം എം.ഡി.എം.എ കേസുകളും ഇക്കാലയളവിലുണ്ടായി.
3038 കോഡ്പ കേസ് ആറ് മാസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അബ്കാരി കേസ് ക്രമാതീതമായി ഉയർന്ന ആറുമാസങ്ങളായിരുന്നു കഴിഞ്ഞുപോയത്. വാറ്റുചാരായം, ഇന്ത്യൻ നിർമ്മിത വിദേശമദ്യം, അന്യ സംസ്ഥാന മദ്യം, ബിയർ, അരിഷ്ടം, കള്ള് എന്നിവ വൻതോതിൽ കഴിഞ്ഞ വർഷത്തേക്കാൾ ഇത്തവണ പിടികൂടി. തിരുവല്ല, റാന്നി, മല്ലപ്പള്ളി, കോന്നി, പത്തനംതിട്ട, പന്തളം, അടൂർ തുടങ്ങി എല്ലാ മേഖലകളിലും കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
അബ്കാരി കേസ് : 763
പ്രതികൾ : 600
കഞ്ചാവ് കേസ് : 80
പ്രതികൾ : 68
കോഡ്പ കേസ് : 3038
പിഴ : 607600
പ്രതികളേറെയും യുവാക്കൾ
അബ്കാരികേസുകളിലേറെയും നാൽപ്പത് കഴിഞ്ഞവരാണ് പ്രതികളെങ്കിലും കഞ്ചാവ് കോഡ്പ കേസുകളിൽ ആദ്യ പ്രതികളടക്കം ചെറുപ്പക്കാരാണ്. ഇതിൽ സ്ത്രീകളുമുണ്ട്. പിടിയിലാകുന്ന യുവാക്കളുടെ സുഹൃത്തുക്കളാകും ഇത്തരം കേസിലുൾപ്പെടുന്ന പെൺകുട്ടികളിലധികവും. നാൽപ്പത് വയസിന് താഴെയുള്ളവരാണ് ഇവരിൽ പലരും.
വിദ്യാർത്ഥികൾ പ്രതികളായിട്ടുള്ള കേസുകൾ ഇത്തവണ കുറവുണ്ട്. എന്നാൽ പൂർണമായും ഇല്ലായെന്നും പറയാനാകില്ല. ജില്ലയിലെ പ്രധാന നഗരങ്ങളിലെല്ലാം ലഹരി വിൽപ്പനയുണ്ട്. സാമ്പത്തികമായി മുന്നാക്കം നിൽക്കുന്ന കുട്ടികളാണ് ലഹരി കേസുകളിൽ പിടിയിലാകുന്നതിലേറെയും.
"യുവാക്കളായ നിരവധിപേർ കേസുകളിൽ പ്രതികളാകുന്നുണ്ട്. കേസുകൾ ഓരോ വർഷവും വർദ്ധിക്കുകയാണ്. പിടിക്കപ്പെടുന്ന കുട്ടികളെ കൗൺസലിംഗിനും ചികിത്സയ്ക്കും അയയ്ക്കാറുണ്ട്. "
കെ. പ്രദീപ് കുമാർ
അസി. എക്സൈസ് കമ്മിഷണർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |