കോന്നി : ഏഴു വർഷങ്ങൾക്ക് മുൻപ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച കെ.എസ്.ആർ.ടി.സി ഡിപ്പോ ഇനിയും യാഥാർത്ഥ്യമായില്ല. നാരായണപുരം ചന്തയ്ക്ക് സമീപത്തെ രണ്ടര ഏക്കർ മയൂർ ഏല നികത്തിയാണ് ബസ് സ്റ്റാൻഡിന്റെ പണികൾ ആരംഭിച്ചത്. വയലുകൾ ഏറ്റെടുത്തതിലെ അപാകതയിൽ അന്ന് തർക്കമുണ്ടായിരുന്നു. മൂന്ന് കോടി രൂപ ചെലവഴിച്ചാണ് 2014 ൽ നിർമ്മാണം തുടങ്ങിയത്. വസ്തുസംബന്ധിച്ച് സ്വകാര്യ വ്യക്തിയുമായി ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ പണികൾ തടസപ്പെട്ടു. ഓഫീസ്, ഗാര്യേജ് എന്നിങ്ങനെ രണ്ടു കെട്ടിടങ്ങളുടെ നിർമ്മാണമാണ് തുടങ്ങിയത്. ഡിപ്പോയുടെ നിർമ്മാണവുമായി ബന്ധപെട്ട് കെ.യു.ജനീഷ്‌കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ കോന്നി ഗ്രാമപഞ്ചായത്ത് അധികൃതരും കെ.എസ്. ആർ. ടി.സി അധികൃതരും സ്ഥലം സന്ദർശിച്ചു നടപടികൾ വേഗത്തിലാക്കാൻ തീരുമാനമെടുത്തിരുന്നു.
പണി മുടങ്ങി, ദുരിതം കൂടി
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കഴിയാതെ വന്നതോടെ മുൻപ് നിർമ്മിച്ച കെട്ടിടങ്ങളുടെ സമീപത്ത് കാട് വളർന്നു. വർഷങ്ങളായി പഞ്ചായത്തിന്റെ പഴയ സ്വകാര്യ ബസ് സ്റ്റാൻഡാണ് കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിംഗ് സ്റ്റേഷൻ ആയി പ്രവർത്തിക്കുന്നത്. അതിനാൽ സ്ഥലപരിമിതി മൂലം ഒട്ടുമിക്ക സ്വകാര്യബസുകളും റിപ്പബ്ലിക്കൻ സ്കൂളിന് സമീപത്ത് റോഡിലാണ് പാർക്ക് ചെയ്യുന്നത്.
വസ്തുവുമായി ബന്ധപെട്ട തർക്ക പരിഹാരത്തിനായി 20ന് യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയുമെന്നാണ് പ്രതീക്ഷ.
കെ.യു. ജനീഷ്‌കുമാർ എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |