കണ്ണൂർ: കൈകാലുകൾ തളർന്ന് വീട്ടിൽ ആരും ശ്രുശ്രൂഷിക്കാനില്ലാതെ കഷ്ടപ്പെടുമ്പോഴാണ് ചൊക്ളി കരിയാട് സ്വദേശി പ്രകാശന്റെ വീട്ടിലേക്ക് ഐ.ആർ.പി.സി പ്രവർത്തകർ കയറിച്ചെന്നത്. ഈ 65കാരനെ ഇവർ നേരെ എത്തിച്ചത് കണ്ണൂർ തയ്യിൽ എെ.ആർ.പി.സി സെന്ററിൽ. എട്ട് മാസത്തെ ചികിത്സ പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങിയത് പരസഹായമില്ലാതെയാണ്. കണ്ണൂർ ജില്ലയിൽ അശരണരും നിരാലംബരുമായ നൂറുകണക്കിനാളുകൾക്ക് സാന്ത്വനമാണിന്ന് എെ.ആർ.പി.സി സെന്റർ. കാൻസർ,പക്ഷാഘാതം,പ്രമേഹം എന്നിവ ബാധിച്ച് പൂർണമായി തളർന്ന് പോയവർക്ക് സൗജന്യ ചികിത്സ നൽകുന്ന സ്ഥാപനമാണിത്. സി.പി.എം ജില്ലാസെക്രട്ടറിയായിരിക്കെ പി.ജയരാജൻ മുൻകൈയെടുത്താണ് ഐ.ആർ.പി.സിയുടെ തുടക്കം. ഇന്ന് സാന്ത്വനരാഷ്ട്രീയത്തിന് ചൂണ്ടികാണിക്കാനുള്ള ഏറ്റവും വലിയ ഉദാഹരണം കൂടിയാണ് ഈ സന്നദ്ധസംഘടന.
2013ലാണ് ഇനിഷീയേറ്റീവ് ഫോർ റീഹാബിലിറ്റേഷൻ ആന്റ് പാലിയേറ്രീവ് കെയറിന്റെ തുടക്കം. 75 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ട് ഇവിടെ. 30 പേർ ഇപ്പോൾ ചികിത്സയിലുണ്ട്.
മാസം എട്ട് ലക്ഷം രൂപ ചെലവ്
മാസം 8 ലക്ഷം രൂപയാണ് സ്ഥാപനത്തിന്റെ നടത്തിപ്പ് ചെലവ്. അഭ്യുദയകാംക്ഷികളിൽ നിന്നും ജനപ്രതിനിധികളിൽ നിന്നു മെല്ലാമാണ് തുക കണ്ടെത്തുന്നത്. ജന്മദിനാഘോഷത്തിന് നീക്കിവച്ച തുകയും പലരും ഐ.ആർ.പി.സിയിലേക്ക് നൽകുന്നുണ്ട്.
ജീവനക്കാർക്ക് നിശ്ചിത ശമ്പളം നൽകുന്നുണ്ട്. രോഗികളെ പരിചരിക്കുന്ന ജീവനക്കാരെല്ലാം പ്രത്യേക പാലിയേറ്റീവ് പരിശീലനം ലഭിച്ചവരാണ്. വളണ്ടിയർമാരെല്ലാം സന്നദ്ധസേവനത്തിന് ഇറങ്ങിയവരാണ്.
3500 വളണ്ടിയർമാർ,218 പ്രാദേശിക ഗ്രൂപ്പുകൾ
മൂന്ന് ഫിസിയോ തെറാപ്പിസ്റ്റും നാല് നഴ്സുമാരുമുൾപ്പെടെ 14 ജീവനക്കാരാണ് തയ്യിൽ ഐ.ആർ.പി.സി സെന്ററിലുള്ളത്. കൂടുതൽ ചികിത്സ വേണ്ട രോഗികളെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റും. വീടുകളിൽ ചെന്ന് പരിചരിക്കാൻ പരിശീലനം ലഭിച്ച 3500 വളണ്ടിയർമാരും 218 പ്രാദേശിക ഗ്രൂപ്പും എെ.ആർ.പി.സിക്കുണ്ട്.
ലഹരിക്ക് അടിമപ്പെട്ടവർക്ക് പുതു ജീവൻ നൽകുന്നതിനായി എെ.ആർ.പി.സി ഡി അഡിക്ഷൻ സെന്ററുമുണ്ട്.30 ദിവസത്തെ ചികിത്സയാണ് ഇവിടെ നൽകുന്നത്.മ ദ്യത്തിനടിമപ്പെട്ട 283 പേരെ ഇതിനോടകം ഇവർ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചു.
കഴിഞ്ഞ ഒൻപത് വർഷമായി എെ.ആർ.പി.സിയുടെ നേതൃത്വത്തിൽ കിടപ്പ് രോഗികളെ പരിചരിക്കുന്നു.സി.പി.എം കണ്ണൂർ ജില്ലാ കമ്മറ്റിയാണ് എെ.ആർ.പി.സിക്ക് രൂപം കൊടുത്തത്.സാന്ത്വന പരിചരണ രംഗത്ത് ജാതി,മത വ്യത്യസമില്ലാതെ പ്രവർത്തിച്ച് ചരിത്രം രചിച്ച സംഘടനയാണിത്.കൊവിഡ് കാലത്ത് രോഗി പരിചരണം അൽപ്പം കുറഞ്ഞെങ്കിലും ആഗസ്ത് മുതൽ പരാമാവധി രോഗികളെ പരിചരിച്ച് വരികയാണ്.
പി.ജയരാജൻ ,എെ.ആർ.പി.സി ഉപദേശകസമിതി ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |