തിരുവനന്തപുരം: സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കൊവിഡ് ക്വാറന്റൈൻ പ്രത്യേക കാഷ്വൽ ലീവ് (ആകസ്മിക അവധി) ഏഴു ദിവസമാക്കി കുറച്ച് സർക്കാർ ഉത്തരവിറക്കി. കൊവിഡ് പോസിറ്റീവ് ആയവരും പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവരും പൊതുഅവധികൾ ഉൾപ്പെടെ ഏഴു ദിവസം കഴിഞ്ഞ് നെഗറ്റീവായാൽ ഓഫീസിൽ ഹാജരാകണം. ആരോഗ്യവകുപ്പിന്റെയോ തദ്ദേശസ്വയംഭരണ വകുപ്പിന്റെയോ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക കാഷ്വൽ ലീവ് അനുവദിക്കും.
പ്രാഥമിക സമ്പർക്കപ്പട്ടികയിൽ വന്ന ജീവനക്കാരൻ മൂന്നു മാസത്തിനിടയിൽ കൊവിഡ്മുക്തനായെങ്കിൽ ക്വാറന്റൈനിൽ പോകേണ്ടതില്ല. ഇവർ കൊവിഡ് നിർദ്ദേശങ്ങൾ പാലിച്ച് ഓഫീസിൽ ഹാജരാകണം. രോഗലക്ഷണം കണ്ടാൽ ചികിത്സതേടണം. ആശുപത്രിയിൽ ചികിത്സ തേടേണ്ടിവരുന്നവർക്ക് ആശുപത്രി രേഖകളുടെ അടിസ്ഥാനത്തിൽ പ്രത്യേക കാഷ്വൽ ലീവ് അനുവദിക്കും. ഈ സംവിധാനം ദുരുപയോഗം ചെയ്താൽ കർശന നടപടി സ്വീകരിക്കും.
കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തിൽ സർക്കാർ ജീവനക്കാർ കൊവിഡ് നെഗറ്റീവ് ആകുന്നത് വരെ അവധി നൽകിയിരുന്നു. രോഗിയുമായി സമ്പർക്കമുണ്ടായാൽ ഏഴു ദിവസത്തെ ക്വാറന്റൈനും അനുവദിച്ചിരുന്നു. പിന്നീട് കൊവിഡ് ബാധിതർക്ക് അവധി രണ്ടാഴ്ചയായും തുടർന്ന് പത്തു ദിവസമായും കുറച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |