മലപ്പുറം: വീടുകൾ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ പ്രവർത്തനത്തിലെ കുറവ് തിരഞ്ഞെടുപ്പിൽ തിരിച്ചടിക്ക് കാരണമായെന്ന കെ.പി.സി.സിയുടെ വിലയിരുത്തലുകൾക്ക് പിന്നാലെ മൈക്രോ യൂണിറ്റുകൾ രൂപവത്കരിക്കാനുള്ള നടപടിയുമായി കോൺഗ്രസ്. മാതൃകാ പദ്ധതിയെന്ന നിലയിൽ ആദ്യഘട്ടത്തിൽ മലപ്പുറം, കോഴിക്കോട്, പാലക്കാട്, വയനാട് ജില്ലകളിലെ ഓരോ പഞ്ചായത്തുകളിലാണ് മൈക്രോ യൂണിറ്റുകൾ രൂപവത്കരിക്കുക. ജില്ലയിൽ നിന്ന് കോൺഗ്രസിന് ശക്തമായ വേരോട്ടമുള്ള വണ്ടൂർ പഞ്ചായത്തിൽ ആദ്യ മൈക്രോ യൂണിറ്റ് തുടങ്ങും. എ.പി.അനിൽകുമാർ എം.എൽ.എയുടെ തട്ടകമായ വണ്ടൂർ നിയോജക മണ്ഡലത്തിൽ മാത്രമാണ് നിലവിൽ കോൺഗ്രസിന് എം.എൽ.എയുള്ളത്.
15 മുതൽ 20 വരെ വീടുകളെ ഒരു മൈക്രോ യൂണിറ്റാക്കി കണക്കാക്കും. ഇതിനു മുന്നോടിയായി കോൺഗ്രസ് കുടുംബങ്ങളെ കണ്ടെത്താനുള്ള സർവേയ്ക്ക് തുടക്കമിട്ടിട്ടുണ്ട്. പ്രവർത്തകരുടെ വീടുകൾ, അനുഭാവികളുടെ വീടുകൾ എന്നിങ്ങനെ പ്രത്യേകം തിരിച്ച് പട്ടിക തയ്യാറാക്കും. ഒരു വീട്ടിൽ നിന്ന് ഒരു പ്രതിനിധിയെ ഉൾപ്പെടുത്തി മൈക്രോ യൂണിറ്റ് കമ്മിറ്റി രൂപവത്കരിക്കും. ഭാരവാഹികളിൽ 20 ശതമാനം സ്ത്രീകളാവും. മാസത്തിൽ രണ്ടു തവണ യോഗം ചേരും. മുഴുവൻ പേരെയും ഉൾപ്പെടുത്തി കുടുംബസംഗമങ്ങൾ ഉൾപ്പെടെ വിവിധ പരിപാടികളും സംഘടിപ്പിക്കും. വാർഡ്തല കമ്മിറ്റികളാവും മൈക്രോ യൂണിറ്റിന് മുകളിൽ. ഓരോ ബൂത്തിലെയും കോൺഗ്രസ് വോട്ടർമാരുടെ കൃത്യമായ കണക്ക് ലഭ്യമാക്കാനും ഇതുവഴി സാധിക്കും.
ആളനക്കമില്ലാതെ അടിത്തട്ട്
ജില്ലയിൽ തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിനേറ്റ തിരിച്ചടിയിൽ കൂടുതൽ പരിക്കേറ്റത് കോൺഗ്രസിനാണ്. താഴേത്തട്ടിലെ കരുത്തിൽ മുസ്‌ലിം ലീഗ് പിടിച്ചുനിന്നപ്പോൾ കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റുകളടക്കം തെറിച്ചു. താഴേത്തട്ടിലെ സംഘടനാ സംവിധാനത്തിലെ പോരായ്മയാണ് ഇതിനു കാരണമെന്നായിരുന്നു ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ വിലയിരുത്തൽ. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലടക്കം ലീഗിന്റെ മേൽക്കോയ്മ അംഗീകരിക്കേണ്ട അവസ്ഥയിലാണ് കോൺഗ്രസ്. പല തദ്ദേശസ്ഥാപനങ്ങളിലും യു.ഡി.എഫിനുള്ളിലെ തർക്കങ്ങൾക്കും വഴിപിരിയലുകൾക്കും ഇതു വഴിവച്ചു. ജില്ലയിൽ കോൺഗ്രസ് മത്സരിക്കുന്ന നാല് നിയമസഭ മണ്ഡലങ്ങളിൽ പലയിടത്തും ബൂത്ത്തലത്തിൽ സജീവ പ്രവർത്തകരില്ലാത്ത അവസ്ഥയാണ്. മൈക്രോ യൂണിറ്റുകളുടെ വരവോടെ നേരത്തെ കുടുംബങ്ങളുമായി ഉണ്ടായിരുന്ന അടുപ്പം തിരിച്ചുപിടിക്കാനാവുമെന്ന വിലയിരുത്തലിലാണ് കോൺഗ്രസ് നേതൃത്വം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |