തിരുവനന്തപുരം: വ്യോമനിരീക്ഷണമെന്ന പേരിൽ പൊലീസ് ഏമാൻമാർക്ക് പറന്നുരസിക്കാൻ കോടികൾ വാടകനൽകി വീണ്ടും ഹെലികോപ്ടർ വാടകയ്ക്കെടുക്കുകയാണ് സർക്കാർ. ഖജനാവിലെ 22.21കോടി വിഴുങ്ങിയ ആദ്യകോപ്ടർ കാര്യമായ പണിയൊന്നുമില്ലാതെ തിരുവനന്തപുരം വിമാനത്താവളത്തിൽ സുഖനിദ്രയിലായിരുന്നു. ഇതിന്റെ കരാർ കഴിഞ്ഞതോടെ, ഹെലികോപ്ടർ അത്യാവശ്യമാണെന്നും ആഗോളടെൻഡർ വിളിക്കാനും ഡി.ജി.പി അനിൽകാന്ത് ശുപാർശ നൽകി.
മാവോയിസ്റ്റുകളെ കണ്ടാലുടൻ സേനയെ എത്തിച്ച് ഓപ്പറേഷൻ നടത്താൻ ഓപ്പറേഷണൽ ഹെലികോപ്ടറാണ് ആവശ്യപ്പെടുന്നത്. ഇതേ തമാശയാണ് കഴിഞ്ഞ തവണയും പറഞ്ഞിരുന്നത്.
ചീഫ് സെക്രട്ടറി കത്ത് കൊടുത്താൽ വ്യോമസേന തിരുവനന്തപുരത്തു നിന്നും നാവികസേന കൊച്ചിയിൽ നിന്നും ഹെലികോപ്ടറുകൾ വിട്ടു നൽകാൻ തയ്യാറുള്ളപ്പോഴാണീ നീക്കം. ആയുധങ്ങൾ ഘടിപ്പിക്കാവുന്ന കോപ്ടറുകളും സേനകളുടെ കൈവശമുണ്ട്. വാടക കോപ്ടറിന് കൊടുക്കുംപോലെ പണം നൽകേണ്ടതില്ല. സേനകൾ ഒരുലക്ഷം വരെ ബിൽ നൽകുമെങ്കിലും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള പണമിടപാടിൽ കുറവുവരുത്തും. ബുക്ക് ട്രാൻസ്ഫർ എന്നാണിതിന് പറയുക.
വാടകകോപ്ടറിന് 18 ശതമാനം ജി.എസ്.ടിയുണ്ട്. സേനയ്ക്ക് നികുതി നൽകേണ്ട. മാനം കറുത്താൽ പറക്കാത്തതായിരുന്നു കഴിഞ്ഞ തവണത്തെ വാടക കോപ്ടർ. എന്നാൽ, ഏത് കാലാവസ്ഥയിലും പറക്കാനും എയർലിഫ്‌റ്റ് അടക്കം രക്ഷാദൗത്യങ്ങൾ നടത്താനും സേനാകോപ്ടറുകൾക്ക് കഴിയും. വി.ഐ.പികളുടെ യാത്രയ്ക്കും അവയവങ്ങൾ കൊണ്ടുപോകാനുമെല്ലാം നേരത്തേ സേനാകോപ്ടറുകൾ ലഭിച്ചിട്ടുണ്ട്.
മാസം 1.70 കോടിക്ക് കഴിഞ്ഞ സർക്കാർ വാടകയ്ക്കെടുത്ത പവൻഹാൻസിന്റെ കോപ്ടർ വി.വി.ഐ.പികൾക്ക് ചുറ്റിക്കറങ്ങാനും വ്യോമനിരീക്ഷണത്തിനുമടക്കം യാത്രാ ആവശ്യങ്ങൾക്കേ ഉപകരിച്ചുള്ളൂ. രാത്രിയിലും എല്ലാ കാലാവസ്ഥയിലും പറക്കാനാകുമെന്നായിരുന്നു അവകാശവാദം. പക്ഷേ, പെട്ടിമുടിയിൽ ഉരുൾപൊട്ടി പാലവും റോഡും ഒലിച്ചുപോപ്പോൾ രക്ഷാപ്രവർത്തകരെയും മെഡിക്കൽ സംഘത്തെയും അവിടെയെത്തിക്കാനായില്ല.
കോപ്ടർ കഥ ഇതുവരെ
മാവോയിസ്റ്റ് വേട്ടയായിരുന്നു പ്രധാനദൗത്യം. കോപ്ടറിൽ നിരീക്ഷണത്തിൽ കാണുന്നത് വനത്തിനു മുകളിലെ പച്ചപ്പ് മാത്രം. കോപ്ടറിന്റെ ശബ്ദംകേട്ട് മാവോയിസ്റ്റുകൾ കടന്നുകളയുന്നന്ന് ദൗത്യസേന
സീറ്റുകൾ മാറ്റി എയർലിഫ്‌റ്റിംഗ് സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെട്ടതെങ്കിലും ജീവനക്കാർക്ക് ഇതിനുള്ള വൈദഗ്ദ്ധ്യമില്ലായിരുന്നു. എയർലിഫ്‌റ്റിംഗ്, റെസ്ക്യൂ പരിശീലനം ലഭിച്ചവർ പൊലീസിലുമില്ല
രണ്ടുവട്ടം അവയവങ്ങളുമായി കൊച്ചിയിലേക്കും, ചീഫ്സെക്രട്ടറിയായിരുന്ന വിശ്വാസ്‌മേത്തയെയും മുൻ ഡി.ജി.പി ബെഹ്റയെയും വഹിച്ച് പമ്പയിലേക്കും മറ്റു വി.വി.ഐപികളുമായും പറന്നു
മാസം ഇരുപത് മണിക്കൂർ പറപ്പിക്കാമായിരുന്നെങ്കിലും ഇതിന്റെ നാലിലൊന്നുപോലും ഉപയോഗിച്ചില്ല. പൊലീസ് നവീകരണത്തിനുള്ള കേന്ദ്ര ഫണ്ടിൽ നിന്നാണ് വാടക നൽകുന്നത്
22.22കോടി
ഒരു വർഷം നൽകിയ വാടക
1.706കോടി
പ്രതിമാസ വാടക
85 ലക്ഷം
ഇതേ കോപ്ടറിന് ഛത്തീസ്ഗഡിലെ വാടക
"ഹെലികോപ്ടർ വേണ്ടതരത്തിൽ മാവോയിസ്റ്റ് പ്രശ്നമുണ്ടോയെന്നത് ആപേക്ഷികമാണ്. അത്യാപത്തുണ്ടായാലും ദുരന്തസമയത്തും കോപ്ടർ ഉപയോഗിക്കാം."
പിണറായി വിജയൻ, മുഖ്യമന്ത്രി
(മുൻപ് വാർത്താസമ്മേളനത്തിൽ പറഞ്ഞത്)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |