കുന്ദമംഗലം: പുറത്തു നിന്നു ഒറ്റനോട്ടത്തിൽ കണ്ടാൽ പരാതി പരിഹാര അദാലത്തിനെത്തിയവരുടെ തിരക്കാണെന്നു തോന്നും. എന്നാൽ, ആനപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിനു മുന്നിലെ തിരക്ക് കൊവിഡ് വാക്സിനേഷന് എത്തിയവരുടേതാണ്. പ്രോട്ടോക്കോളൊന്നും പ്രശ്നമല്ലാതെയാണ് കുത്തിവെപ്പ് യജ്ഞം.
ഇന്നലെ രാവിലെ മുതൽ ഇവിടെ മുറ്റത്ത് വാക്സിനേഷന് എത്തിയവരുടെയും കൂട്ടുവന്നവരുടെയുമെല്ലാം കൂട്ടമായിരുന്നു. അതിനിടയിൽ ഡോക്ടറെ കാണാനെത്തിയ രോഗികളുടെ എണ്ണവും കുറവല്ല. എല്ലാവരും കൂടിക്കലർന്നുള്ള നില്പ്തന്നെ. പഞ്ചായത്തിലെ പല വാർഡുകളും ഇപ്പോഴും കണ്ടെയ്ൻമെന്റ് സോണിലാണ്. സാമൂഹിക അകലം പാലിക്കുക എന്നൊക്കെ എഴുതിവെച്ചിട്ടുണ്ടെങ്കിലും അത് പുറത്തു നിൽക്കുന്നവരെന്ന പോലെ അകത്തുള്ള സ്റ്റാഫും മറന്ന മട്ടിലാണ്. കൊവിഡ് പോർട്ടലിൽ ബുക്ക് ചെയ്ത് വരുന്നവർ മുതൽ ആശാ വർക്കർ പറഞ്ഞതനുസരിച്ച് എത്തിയവർ വരെയുണ്ട് കൂട്ടത്തിൽ.
ആദ്യം ലിസ്റ്റ് വായിച്ച് ടോക്കൺ കൊടുക്കുകയാണ് പതിവ്. ഉച്ചഭാഷിണിയൊന്നുമില്ലാത്തതിനാൽ ലിസ്റ്റ് വായിക്കുന്നത് കേൾക്കാൻ വാക്സിൻ ചെയ്യാനെത്തിയവർ അടുത്തു കൂടി നിൽക്കും. തള്ളിക്കയറ്റത്തിനിടയിൽ പ്രായം ചെന്നവർ പെട്ടുപോവുകയാണ്.
ഒരേ സമയം അഞ്ചു പേരെ മാത്രമെ അകത്തേക്ക് കയററൂ എന്നാണ് വ്യവസ്ഥയെങ്കിലും ആശുപത്രിയ്ക്കുള്ളിലും തിരക്കിന് കുറവില്ല. ആശാവർക്കർ മുതൽ മെഡിക്കൽ ഓഫീസർ വരെ സമയം നോക്കാതെ കഠിനാദ്ധ്വാനം ചെയ്യുന്നുണ്ട്. പക്ഷേ, തിരക്ക് നിയന്ത്രിക്കുന്ന ഏർപ്പാടുണ്ടായില്ലെങ്കിൽ ഇനിയും രോഗികളുടെ എണ്ണം കൂടുകയല്ലേയുള്ളൂ എന്ന ചോദ്യമുയർത്തുകയാണ് വാക്സിനേഷന് എനെത്തിയവർ തന്നെ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |