ആലപ്പുഴ: മുക്കാൽ ലക്ഷത്തോളം കൊവിഡ് പ്രതിരോധ വാക്സിൻ ജില്ലയിൽ സ്റ്റോക്കുണ്ടെങ്കിലും വാക്സിൻ സ്വീകരിക്കാനെത്തുന്നവരുടെ എണ്ണം കുറയുന്നു. ആദ്യ ഘട്ടത്തിൽ പ്രതിദിനം 20,000ൽ അധികം പേർ വാക്സിൻ സ്വീകരിച്ചിരുന്നെങ്കിൽ ഇപ്പോഴത് പത്തിനായിരത്തിൽ താഴെയായി.
13ന് 30,000വും 15ന് 40,000 ഡോസ് വാക്സിൻ എത്തിയിരുന്നു. നേരത്തെയുള്ള സ്റ്റോക്ക് ഉൾപ്പെടെ മുക്കാൽ ലക്ഷത്തിലധികം ഡോസ് വാക്സിനാണ് സ്റ്റോക്കുള്ളത്. ഒന്നാം ഡോസ് വാക്സിൻ 97ശതമാനത്തോളം പേർ എടുത്തുകഴിഞ്ഞു. ശേഷിച്ച 35,000ത്തോളം പേരാണ് ഇനി വാക്സിനെടുക്കാനുള്ളത്. ഇവരിൽ കൂടുതൽ കൊവിഡ് വന്ന് മൂന്ന് മാസം തികയാത്തവരും കുത്തിവയ്പ്പ് പേടിയുള്ളവരുമാണ്. രണ്ട് ശതമാനം പേർ വാക്സിൻ വേണ്ടെന്ന മനോഭാവത്തിലാണ്.
സർക്കാർ ഉദ്യോഗസ്ഥരാണ് ഒന്നും രണ്ടും ഡോസ് വാക്സിനെടുത്തവരിൽ മുന്നിൽ. ആദ്യഘട്ടത്തിൽ വാക്സിൻ ക്ഷാമം രൂക്ഷമായിരുന്നെങ്കിലും ഇപ്പോൾ പ്രതിസന്ധിയില്ല. സർക്കാർ ആശുപത്രികളിൽ കൊവിഷീൽഡ് വാക്സിനാണ് കൂടുതൽ സ്റ്റോക്കുള്ളത്.
വാക്സിനെടുപ്പിക്കാൻ നിർദേശം
വാക്സിനെടുക്കാത്തതിന്റെ കാരണങ്ങൾ കണ്ടെത്തി വാക്സിനെടുപ്പിക്കാൻ ആരോഗ്യ പ്രവർത്തകർക്ക് ജില്ലാ മെഡിക്കൽ ഓഫീസർ നിർദേശം നൽകി. ആശാവർക്കർ, അങ്കണവാടി ജീവനക്കാർ എന്നിവരുടെ സഹായത്തോടെയാണ് വാക്സിനെടുക്കാത്തവരെ കണ്ടെത്തുന്നത്. നിലവിൽ രോഗം റിപ്പോർട്ട് ചെയ്തവരിൽ 90 ശതമാനം പേരും വാക്സിനെടുക്കാത്തവരാണ്. ചിലർ വീടിനുള്ളിൽ ക്വാറന്റൈനിലായതിനാൽ വാക്സിനെടുക്കേണ്ടെന്ന മനോഭാവത്തിലാണ്. സ്ഥിരമായി മരുന്ന് കഴിക്കുന്നവർക്കും അലർജി ഉള്ളവർക്കും വാക്സിനെടുക്കുന്നതിന് തടസമില്ല.
ജില്ലയിൽ വാക്സിനെടുത്തവരുടെ എണ്ണം: 21 ലക്ഷം
ഒന്നാം ഡോസ്: 75 %
രണ്ടാം ഡോസ്: 25 %
"
വാക്സിനേഷൻ നൂറ് ശതമാനത്തിൽ എത്തിക്കുകയാണ് ലക്ഷ്യം. ജനങ്ങളിലെ അലസത മാറ്റി കൊവിഡ് വാക്സിനെടുപ്പിക്കുന്നതിനുള്ള പ്രവർത്തനം ഊജിതമാക്കി.
ജില്ലാ ഭരണകൂടം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |