ആലപ്പുഴ: ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി, പൊതുമേഖല എണ്ണക്കമ്പനികളുമായി ചേർന്ന് നടപ്പാക്കുന്ന 'യാത്രാ ഫ്യുവൽ' പദ്ധതി ജില്ലയിൽ എല്ലാ ഡിപ്പോകളിലും വരുമെന്ന് പ്രതീക്ഷ. കെ.എസ്.ആർ.ടി.സി ഡിപ്പോകളിലെ പമ്പിലെത്തി ഇനിമുതൽ പൊതുജനങ്ങൾക്കും വാഹന ഇന്ധനം നിറയ്ക്കാം. സംസ്ഥാനത്തുടനീളം 75 ഇന്ധന ചില്ലറ വില്പനശാലകൾ സ്ഥാപിക്കുന്നതിന്റെ ആദ്യ പടിയായി ജില്ലയിലെ ഒന്നാം പമ്പ് ചേർത്തല ഡിപ്പോയിലാണ് തുറന്നത്. മാവേലിക്കരയിലെ പമ്പിന്റെ നിർമാണം പുരോഗമിക്കുകയാണ്. മൊബിലിറ്റി ഹബ് യാഥാർത്ഥ്യമാകുന്നതിനൊപ്പമാകും ആലപ്പുഴ ഡിപ്പോയിൽ പമ്പ് തുറക്കുക. കായംകുളം, ഹരിപ്പാട് ഡിപ്പോകളിൽ ആവശ്യത്തിന് സ്ഥല സൗകര്യമുള്ളതിനാൽ വൈകാതെ അവിടെയും പൊതുജനങ്ങൾക്ക് എത്താവുന്ന പമ്പുകൾ ആരംഭിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. തുടക്കത്തിൽ പെട്രോളും ഡീസലും വിതരണം ചെയ്യുന്ന ഔട്ട്ലെറ്റുകളിൽ ക്രമേണ എൽ.എൻ.ജി, സി.എൻ.ജി, ഇലക്ട്രിക വാഹനങ്ങളുടെ ചാർജിംഗ് സെന്റർ തുടങ്ങിയവും, 5 കിലോയുള്ള ചോട്ടു എൽപിജി സിലിണ്ടറും വിതരണം ചെയ്യാൻ പദ്ധതിയുണ്ട്.
ജില്ലയിലെ ആദ്യ പമ്പ് ചേർത്തലയിൽ
മാവേലിക്കരയിൽ പമ്പ് നിർമാണം പുരോഗമിക്കുന്നു
ആലപ്പുഴയിൽ മൊബിലിറ്റി ഹബിനൊപ്പം പമ്പ് തുറക്കും
ആലപ്പുഴയിൽ എല്ലാ യൂണിറ്റുകളിലും ആവശ്യത്തിന് സ്ഥലസൗകര്യമുണ്ട്. അതിനാൽ എല്ലായിടത്തും കെ.എസ്.ആർ.ടി.സി യാത്രാ ഫ്യുവൽ പമ്പ് വരുമെന്നാണ് കരുതുന്നത്. പമ്പ് ആരംഭിക്കുന്നതോടെ വരുമാനത്തിൽ മികച്ച് വർദ്ധനവ് പ്രതീക്ഷിക്കുന്നു
അശോക് കുമാർ,ഡി.ടി.ഒ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |