കാബൂൾ: അഫ്ഗാനിലെ വനിതാകാര്യ മന്ത്രാലയത്തിൽ പ്രവേശിക്കുന്നതിന് വനിതാ ജീവനക്കാർക്ക് വിലക്കേർപ്പെടുത്തി താലിബാൻ. വനിതാ ജീവനക്കാരെ വിലക്കിയതായും കെട്ടിടത്തിലേക്ക് പുരുഷൻമാർക്ക് മാത്രം പ്രവേശനം അനുവദിച്ചതായും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥ പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നാലു വനിതകളെ മന്ത്രാലയത്തിലേക്ക് കടക്കാൻ അനുവദിച്ചില്ലെന്നും നടപടിയിൽ പ്രതിഷേധിച്ച് മന്ത്രാലയത്തിന് സമീപം പ്രകടനം നടത്താനാണ് സ്ത്രീകളുടെ നീക്കമെന്നും റിപ്പോർട്ടുകൾ പറയുന്നു.
20 വർഷങ്ങൾക്കിപ്പുറം വീണ്ടും അധികാരത്തിലെത്തിയ താലിബാൻ അവരുടെ പഴയകാല പാതയിൽ നിന്നും പൂർണമായും വ്യതിചലിച്ചിട്ടില്ല എന്നത് സമീപ സംഭവവികാസങ്ങൾ വ്യക്തമാക്കുന്നു. അടുത്തിടെ തുല്യ അവകാശങ്ങൾ ആവശ്യപ്പെട്ട് പ്രതിഷേധിച്ച വനിതകൾക്ക് നേരെ താലിബാൻ ഭീകരർ അക്രമം അഴിച്ചുവിട്ടിരുന്നു. ആദ്യ താലിബാൻ സർക്കാരിന്റെ കാലത്ത് പെൺകുട്ടികൾക്കും സ്ത്രീകൾക്കും വിദ്യാഭ്യാസം നിഷേധിക്കുകയും പൊതുജീവിതത്തിൽ നിന്ന് അകറ്റുകയും ചെയ്തിരുന്നു. സ്ത്രീകളോടുള്ള മനോഭാവത്തിൽ ഉൾപ്പെടെ തങ്ങൾ മാറിയതായി അവർ ഇപ്പോൾ അവകാശപ്പെടുന്നുണ്ടെങ്കിലും പൊളളയായ അവകാശ വാദമാണിതെന്നത് വ്യക്തമാണ്.
പ്രാകൃത നിയമങ്ങളും ശിക്ഷകളുമായി കളം നിറഞ്ഞ പഴയ താലിബാൻ ഭരണത്തെ അഫ്ഗാൻ ജനതയും ലോക രാജ്യങ്ങളും ഇപ്പോഴും മറന്നിട്ടില്ല. താലിബാൻ ഭീകരർ ഭരണമേറ്റെടുത്ത 1996-2001 കാലഘട്ടത്തിൽ സ്ത്രീകളുടെ അവകാശങ്ങളെല്ലാം തന്നെ നിഷേധിക്കപ്പെട്ടിരുന്നു. നിലവിൽ സർവകാലാശാലകളിൽ പെൺകുട്ടികൾക്ക് പഠിക്കാൻ ഭീകരർ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ക്ലാസുകൾ ലിംഗഭേദത്തിൽ വിഭജിക്കണമെന്നും ഇസ്ലാമിക വസ്ത്രം ധരിക്കേണ്ടത് നിർബന്ധമാണെന്നും അവർ പറയുന്നു. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന് ആണയിടുന്ന താലിബാൻ ദിവസങ്ങൾക്ക് മുൻപ് രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച ഇടക്കാല സർക്കാരിൽ ഒരു വനിതാ ഭരണാധികാരിയെ പോലും ഉൾപ്പെടുത്തിയിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |