തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളുടെ പുനരുപയോഗത്തിന് മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് നിർദ്ദേശിച്ച ആശയം നടപ്പാക്കാൻ തലസ്ഥാനത്തിന്റെ എം.എൽ.എ ബ്രോ മുന്നോട്ടുവന്നതോടെ വട്ടിയൂർക്കാവിലെ കൈമാറ്റച്ചന്ത ഹിറ്ര്. വീടുകളിൽ ഉപയോഗിക്കാതെ ഒതുക്കിവച്ചിരിക്കുന്നതും എന്നാൽ ഉപയോഗപ്രദവുമായ സാധനങ്ങൾ ചന്തയിൽ എത്തിച്ചപ്പോൾ ആവശ്യക്കാർ ഏറെ. പലരും പരിശോധിച്ച് ഇഷ്‌ടപ്പെട്ട ശേഷം സാധനങ്ങൾ അവരുടെ വീട്ടിലേക്ക് സൗജന്യമായി കൊണ്ടുപോവുകയായിരുന്നു. വി.കെ. പ്രശാന്ത് എം.എൽ.എയുടെ നേതൃത്വത്തിൽ യൂത്ത് ബ്രിഗേഡ്, ഗ്രീൻ ആർമി, തണൽ എന്നീ സംഘടനകളാണ് നാലുദിവസത്തെ കൈമാറ്റച്ചന്ത ശാസ്തംമംഗലത്ത് സംഘടിപ്പിച്ചത്. അമ്പലമുക്ക് സ്വദേശിയായ ബിജുവാണ് കൈമാറ്റച്ചന്ത പ്രവർത്തിക്കാനുള്ള സ്ഥലം സൗജന്യമായി വിട്ടുനൽകിയത്. ഇനിയുള്ള മാസങ്ങളിൽ പുസ്തകങ്ങൾ, ഉടുപ്പുകൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവ തിരക്കിൽ നിന്ന് മാറ്റിവയ്ക്കുന്നതിന് തന്റെ കെട്ടിടത്തിന്റെ മുകൾനില കൈമാറ്റച്ചന്തയ്ക്കായി വിട്ടുനൽകാമെന്നും ബിജു സമ്മതിച്ചിട്ടുണ്ട്. ഗ്രീൻ ആർമിയിലെ വസന്ത് കൃഷ്‌ണനും തണലിലെ സുജിത് സുരേന്ദ്രനുമായിരുന്നു പ്രധാന ചുമതലക്കാർ. പാവപ്പെട്ടവരെ സഹായിക്കുക എന്നതിനൊപ്പം സീറോ വേസ്റ്റ് നടപ്പാക്കുക കൂടിയായിരുന്നു കൈമാറ്റച്ചന്തയുടെ ലക്ഷ്യം.
പ്രവർത്തനം ഇങ്ങനെ...
ഫ്രിഡ്‌ജ്, ടിവി, മിക്‌സി, കൂളർ, ഗ്രൈൻഡർ, സ്‌കൂട്ടർ, അലമാര, കട്ടിൽ, മേശ, സോഫാസെറ്റി, പാത്രങ്ങൾ, കളിപ്പാട്ടങ്ങൾ, പുസ്‌തകങ്ങൾ, ഡ്രില്ലിംഗ് മെഷീൻ തുടങ്ങിയവയാണ് വട്ടിയൂർക്കാവിലെ കൈമാറ്രച്ചന്തയിൽ സൗജന്യമായി വിറ്റുപോയത്. കലാഭവൻ മണി ചാരിറ്റബിൾ ട്രസ്റ്റിനാണ് തുണികൾ കൈമാറിയത്. ചിലർ പെയിന്റിംഗുകളുമായി എത്തിയപ്പോൾ മറ്റ് ചിലരെത്തിയത് എൻജിനിയറിംഗ് എൻട്രൻസിന് അടക്കം ആവശ്യമുള്ള പുസ്‌തകങ്ങളുമായാണ്. സാധനങ്ങൾ കൈമാറിയവർക്കും വാങ്ങിയവർക്കും രസീതുകളും നൽകി.
വയലിനും ഹാർമോണിയവുമെത്തി
വയലിനും ഹാർമോണിയവുമെല്ലാം കൈമാറ്റച്ചന്തയിലെത്തിയിരുന്നു. സംഗീതം പഠിക്കുന്നവർക്കോ അല്ലെങ്കിൽ സംഗീതവുമായി ബന്ധമുള്ളവർക്കോ ഇവ നൽകണമെന്നായിരുന്നു അധികൃതരുടെ തീരുമാനം. ഒടുവിൽ സംഗീതം പഠിക്കുന്ന രണ്ട് വിദ്യാർത്ഥികൾക്ക് സംഗീതോപകരണങ്ങൾ കൈമാറി. നാല് സൈക്കിളുകൾ ലഭിച്ചത് കോട്ടൺഹിൽ സ്കൂളിലെ വിദ്യാർത്ഥിനികൾക്കും കൈമാറി.
എല്ലാമാസവും കൈമാറ്റച്ചന്ത
നാല് ദിവസങ്ങളിലായി 172 പേരാണ് ഇങ്ങനെ സാധനങ്ങൾ വിറ്റത്. വാങ്ങിയതാകട്ടെ 216 പേരും. സംഭവം ഹിറ്റായതോടെ എല്ലാ മാസവും രണ്ട് ദിവസം കൈമാറ്റച്ചന്ത പ്രവർത്തിപ്പിക്കാനാണ് അധികൃതർ ആലോചിക്കുന്നത്. ഇനിയുള്ള മാസങ്ങളിൽ സാധനങ്ങൾ സൗജന്യമായി നൽകുന്നതിന് പകരം ചെറിയതുക ഈടാക്കും. അത് ചാരിറ്റി പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും.
"മൂന്ന് ദിവസത്തേക്കാണ് കൈമാറ്റച്ചന്ത ആരംഭിച്ചത്. ജനങ്ങളിൽ നിന്ന് ലഭിച്ച പിന്തുണ കാരണം ഒരു ദിവസത്തേക്ക് കൂടി നീട്ടുകയായിരുന്നു. ഇതുമായി സഹകരിച്ച എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു. കൈമാറ്റച്ചന്ത വരും മാസങ്ങളിലും തുടരാനാണ് ആലോചന."
വി.കെ.പ്രശാന്ത് എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |