തൃശൂർ: കൊവിഡ് പരിശോധനാ റിപ്പോർട്ട് ലഭിക്കാൻ രണ്ടും മൂന്നും ദിവസം എടുക്കുന്നതായി ആക്ഷേപം. പരിശോധന നടത്തിയവർ ഇതോടെ ബുദ്ധിമുട്ടിലായി. സർക്കാർ കേന്ദ്രങ്ങളിൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തിയവരാണ് ദിവസങ്ങളോളം പരിശോധനാ ഫലം ലഭിക്കാൻ കാത്തിരിക്കേണ്ടി വരുന്നത്. ടെസ്റ്റ് നടത്തിയവരും കൂടെ ഉള്ളവരും മറ്റുള്ളവരുമായി സമ്പർക്കം പാടില്ലെന്നാണ് ചട്ടം. അതിനാൽ എല്ലാവരും റിപ്പോർട്ട് വരുന്നത് വരെ വീടുകളിൽ തന്നെ കഴിയേണ്ട സാഹചര്യമാണ്. രോഗ ലക്ഷണം ഉണ്ടായി ഒന്നും രണ്ടും ദിവസം കഴിഞ്ഞതിന് ശേഷമാണ് പലരും ടെസ്റ്റിന് വിധേയരാകുന്നത്.
പോസറ്റീവ് റിസൾട്ട് വന്ന ദിവസം മുതൽ വീണ്ടും രണ്ടാഴ്ച്ചയിലേറെക്കാലം ഇവർ നീരീക്ഷണത്തിലിരിക്കേണ്ടതുണ്ട്. എന്നാൽ ക്വാറന്റൈൻ ദിവസങ്ങൾ പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ ഇവർ നെഗറ്റീവായി കാണുമെന്നും കുറ്റപ്പെടുത്തുന്നു.
നേരത്തെ ആന്റിജൻ ഉൾപ്പടെ ടെസ്റ്റുകളുടെ എണ്ണം കുടുതലായിരുന്നെങ്കിൽ ഇപ്പോൾ ജില്ലയിൽ ടെസ്റ്റുകൾ കുറവാണ് നടക്കുന്നത്. എന്നിട്ടും പരിശോധന റിപ്പോർട്ട് കിട്ടാൻ ദിവസങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയാണ്. അതേസമയം സ്വകാര്യ ലാബുകളിൽ പരിശോധന നടത്തി കഴിഞ്ഞാൽ ആറു മണിക്കൂറിന് ശേഷം റിപ്പോർട്ട് ലഭിക്കുന്നുണ്ട്. അതിനാൽ കൂടുതൽ പേരും പണം കൊടുത്ത് സ്വകാര്യ ലാബുകളിൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് ചെയ്യാൻ നിർബന്ധിതരാവുകയാണ്.
വിശ്രമമില്ലാതെ ആരോഗ്യ വകുപ്പ് ജീവനക്കാരും ആശാവർക്കർമാരും
ജീവനക്കാരുടെ വിശ്രമമില്ലാത്ത ജോലിയും മറ്റ് ബുദ്ധിമുട്ടുകളും റിസൾട്ട് ലഭിക്കാൻ തടസമാകുന്നുണ്ട്. മെഡിക്കൽ കോളേജ്, ജില്ലാ ജനറൽ ആശുപത്രി, ജില്ലാ ആശുപത്രികൾ, പ്രാഥാമികാരോഗ്യ കേന്ദ്രങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പരിശോധനകൾ നടത്തുന്നുണ്ടെങ്കിലും ഇവിടെ നിന്ന് ലഭിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രോഗികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയോ വീടുകളിൽ തന്നെ വിശ്രമിക്കാൻ ആവശ്യമായ സൗകര്യമുണ്ടോയെന്ന് ആന്വേഷിക്കുകയോ ചെയ്യുന്നത് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരും ജൂനിയർ പബ്‌ളിക് ഹെൽത്ത് നഴ്‌സുമാരും ആശാവർക്കർമാരുമാണ്.
ഇവരെ സംബന്ധിച്ച് വിശ്രമമില്ലാത്ത ജോലിയാണ് നിലവിൽ ഉള്ളത്. വാക്‌സിനേഷൻ ആരംഭിച്ചതോടെയാണ് ഇവരുടെ ജോലിഭാരം വർദ്ധിച്ചത്. ഒരോ ദിവസവും വാക്‌സിനെടുക്കേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കുകയും വാക്‌സിൻ നൽകുകയും ചെയ്യുന്നതിനിടയിലാണ് കൊവിഡ് രോഗികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നത്. പല സ്ഥലങ്ങളിൽ ഇപ്പോൾ വാക്‌സിൻ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിനാൽ രാത്രി വരെ നിൽക്കേണ്ട അവസ്ഥയും നിലനിൽക്കുന്നു. വാക്‌സിൻ എടുക്കേണ്ടവരുടെ ലിസ്റ്റ് തലേ ദിവസം തന്നെ തയ്യാറാക്കി നൽകേണ്ട ചുമതല ആശവർക്കർമാർക്കാണ്. പലരെയും നിരവധി തവണ ഫോണിൽ വിളിച്ച് വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ എത്തിക്കാൻ ആശാവർക്കർമാർ തന്നെയാണ് പ്രവർത്തിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |