ദേവസ്വം കമീഷണർ ബിജു പ്രഭാകറിന് ഭരണ സമിതി അംഗങ്ങൾ പരാതി നൽകി
ഗുരുവായൂർ: ദേവസ്വം അഡ്മിനിസ്ട്രേറ്റർ പങ്കെടുക്കുന്ന ഭരണ സമിതി യോഗങ്ങൾ ബഹിഷ്‌കരിക്കുമെന്ന് ഭരണ സമിതി അംഗങ്ങൾ. ക്ഷേത്ര ദർശനത്തിനെത്തിയ മോഹൻലാലിന്റെ കാറിനായി വടക്കെ നടയിലെ ഗേറ്റ് തുറന്നുകൊടുത്ത സെക്യൂരിറ്റി ജീവനക്കാരെ ചുമതലയിൽ നിന്ന് ഒഴിവാക്കിയ അഡ്മിനിസ്‌ട്രേറ്ററുടെ നടപടിയിൽ പ്രതിഷേധിച്ചാണ് ഭരണ സമിതി അംഗങ്ങൾ രംഗത്തെത്തിയിട്ടുള്ളത്. ദേവസ്വം കമീഷണർ ബിജു പ്രഭാകറിന് ഭരണ സമിതി അംഗങ്ങൾ പരാതിയും നൽകി.
ഭരണ സമിതിയിലെ സ്ഥിരാംഗം മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, അംഗങ്ങളായ കെ. അജിത്, കെ.വി. ഷാജി, അഡ്വ. കെ.വി. മോഹനകൃഷ്ണൻ, എ.വി. പ്രശാന്ത് എന്നിവരാണ് കത്തിൽ ഒപ്പിട്ടിട്ടുള്ളത്. ഭരണ സമിതിയുടെ തീരുമാനം ഇല്ലാതെയാണ് മൂന്ന് സെക്യൂരിറ്റി ജീവനക്കാരെ അഡ്മിനിസ്‌ട്രേറ്റർ മാറ്റിനിറുത്തിയതെന്ന് പരാതിയിൽ പറയുന്നു. മൂന്ന് ഭരണ സമിതി അംഗങ്ങളുടെ അനുമതിയോടെയാണ് നടന്റെ കാർ വടക്കേ നടയിലൂടെ കടത്തി വിട്ടത്. വി.ഐ.പിമാർ, അഡ്മിനിസ്‌ട്രേറ്ററുടെ വസതിയിലേക്ക് വരുന്നവർ, തന്ത്രി മഠത്തിലേക്ക് വരുന്നവർ, ദർശനത്തിനെത്തുന്ന വികലാംഗർ എന്നിവരുടെ വാഹനങ്ങളെല്ലാം വടക്കെ നടയിലെ ഗേറ്റ് വഴി കടത്തിവിടാറുണ്ട്. ദേവസ്വം വാഹനങ്ങൾ, ചെയർമാൻ ഉൾപ്പടെ ഭരണ സമിതി അംഗങ്ങൾ അനുവദിക്കുന്ന വാഹനങ്ങൾ, പൊലീസ് വാഹനങ്ങൾ എന്നിവയും കടത്തി വിടാറുണ്ട്. നാളിതുവരെ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. ജനക്കൂട്ടം ഒഴിവാക്കാനാണ് നടനെ വടക്കെനട വഴി കടത്തിവിടാൻ ഭരണ സമിതി അംഗങ്ങൾ അനുവദിച്ചത്. ഭരണ സമിതിയുടെ അംഗീകാരമില്ലാതെ ജീവനക്കാർക്കെതിരെ നടപടിയെടുക്കാൻ അഡ്മിനിസ്‌ട്രേറ്റർക്ക് അധികാരമില്ല. തിരഞ്ഞെടുപ്പ് ചട്ടം നിലനിൽക്കുമ്പോൾ അനധികൃത നിയമനം നടത്തിയതിന് തങ്ങൾ നേരത്തെ പരാതി നൽകിയതും ഭരണ സമിതി അംഗങ്ങൾ ചൂണ്ടിക്കാട്ടി. നടപടി ഉണ്ടാകാത്തതിനാൽ വീണ്ടും വിവാദങ്ങൾ സൃഷ്ടിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അഡ്മിനിസ്‌ട്രേറ്റർ പങ്കെടുക്കുന്ന യോഗങ്ങൾ ബഹിഷ്‌കരിക്കുന്നതെന്നും അംഗങ്ങൾ പരാതിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |