ന്യൂഡൽഹി: സ്വന്തമായി വിലാസമില്ലാതിരുന്ന ആളായിരുന്നു 2001വരെ പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോൾ ഗാന്ധിനഗർ സെക്ടർ 20 ലെ ആദ്യ വിലാസത്തിൽ താമസക്കാരനായ അദ്ദേഹം ഗുജറാത്ത് ചരിത്രം 'മോദിക്കു മുൻപും ശേഷവും' എന്നു തിരുത്തി. 2014 മുതൽ പ്രധാനമന്ത്രിയുടെ ഡൽഹി ആനന്ദ് കല്യാൺമാർഗിലെ ഏഴാം നമ്പർ ഔദ്യോഗിക വസതിയിലിരുന്ന് (പഴയ സെവൻ റേസ്കോഴ്സ് റോഡ്) പുതിയ ഇന്ത്യൻ രാഷ്ട്രീയ ചരിത്രമെഴുതുന്നു.കരുത്തുറ്റ നേതൃത്വമില്ലാതെ പരാജയങ്ങളിലേക്ക് കൂപ്പുകുത്തുന്ന കോൺഗ്രസും പ്രാദേശികശക്തികളായി ഒതുങ്ങുന്ന മറ്റ് പാർട്ടികളും അടങ്ങിയ ദുർബല പ്രതിപക്ഷം മോദിയുടെ പ്രയാണം സുഗമമാക്കുന്നു.
ചായവിറ്റു നടന്ന ചെറുപ്പവും ആർ.എസ്.എസ് സ്വയം സേവകനായുള്ള യുവത്വവും അദ്ദേഹം വിനിയോഗിച്ചത് യാത്രകളിലൂടെ നാടിനെ അറിയാനാണ്. യാത്രാനുഭവങ്ങൾ മോദിയിലെ നേതാവിനെ പാകപ്പെടുത്തിയ 'ഇൻപുട്ടുകൾ' ആയി. യാത്രാനുഭവങ്ങൾ കുറിച്ച ഡയറി റഫറൻസ് ഗ്രന്ഥമായി മോദി ഉപയോഗിക്കുന്നുണ്ടെന്നാണ് അടുപ്പമുള്ളവരുടെ വെളിപ്പെടുത്തൽ. മുഖ്യമന്ത്രിയായപ്പോൾ മാത്രം സ്വന്തമായി ബാങ്ക് അക്കൗണ്ട് തുറന്ന മോദിയുടെ ആദ്യകാല സമ്പാദ്യമാണ് ഈ യാത്രകൾ.
സംഘ് പ്രചാരകനായി പൊതുപ്രവർത്തനം തുടങ്ങിയ നരേന്ദ്രമോദി 1987ൽ ബി.ജെ.പിയിലെത്തിയപ്പോൾ മുതൽ സ്വന്തമായി ഒരു ടീം രൂപപ്പെടുത്തിയിരുന്നു. 2001ൽ ഗുജറാത്ത് മുഖ്യമന്ത്രിയായും 2014ൽ ഡൽഹിയിലേക്ക് വന്നപ്പോഴും വലംകൈയായി ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ള ആ സംഘം ഒപ്പമുണ്ട്. ഗുജറാത്തിലെ ഭീഷണിയകറ്റാൻ കേശുഭായ് പട്ടേലും ശങ്കർസിംഗ് വഗേലയും ചരടുവലിച്ച് 1995ൽ ഡൽഹിക്ക് അയച്ചതും മോദിക്ക് പില്കാലത്ത് ഗുണമായി. പട്ടേലും വഗേലയും തമ്മിലടിച്ച് മോദിക്ക് ഗുജറാത്തിലേക്ക് തിരിച്ചുവരവിന് വഴിയൊരുക്കിയത് ചരിത്രം.
വാജ്പേയ്-അദ്വാനി തലമുറയുടെ പിൻഗാമിയായി ദേശീയ നേതൃത്വത്തിലേക്കുള്ള വരവും എതിർപ്പുകൾ പിന്നിട്ട്. അദ്വാനിയെ അടക്കം കാഴ്ചക്കാരാക്കി അമിത് ഷായ്ക്കൊപ്പം നടത്തിയ അശ്വമേധമാണ് ഒറ്റയ്ക്കും മുന്നണിയായും18 സംസ്ഥാനങ്ങളിൽ പാർട്ടിയെ ഭരണസാരഥ്യത്തിലെത്തിച്ചത്.
ഗുജറാത്തിന്റെ മുഖച്ഛായ മാറ്റിയ വികസന-സാമ്പത്തിക പരിഷ്കാരങ്ങളെക്കാൾ 1000ലേറെ പേരുടെ മരണത്തിനിടയാക്കിയ 2002ലെ കലാപം മോദിയുടെ രാഷ്ട്രീയ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തി. ഗുജറാത്തിന് പുറത്ത് ദേശീയതലത്തിലും അന്താരാഷ്ട്രതലത്തിലും (യു.എസ് യാത്രാവിലക്ക്) വരെ അദ്ദേഹത്തിന്റെ പ്രതിച്ഛായ മങ്ങി.
ബി.ജെ.പിക്കുള്ളിലെ ആഭ്യന്തര സമ്മർദ്ദങ്ങളും പ്രതിപക്ഷത്തിന്റെ വെല്ലുവിളികളും മറികടന്ന് തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ 182 അംഗ നിയമസഭയിൽ 127സീറ്റിൽ ജയിച്ച് ശക്തനായി തിരിച്ചുവന്നതും മൂന്നുതവണ മുഖ്യമന്ത്രിയായി തുടർന്നതും നിശ്ചയദാർഢ്യത്തിന്റെ പ്രതിഫലനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |