കാബൂൾ : വനിതാ കാര്യ മന്ത്രാലയത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് സ്ത്രീകൾക്ക് വിലക്ക്. താലിബാനാണ് ഈ വിചിത്ര ഉത്തരവ് പുറപ്പെടുവിച്ചത്. ജീവനക്കാർ ഉൾപ്പടെയുള്ളവർക്ക് നിരോധനം ബാധകമാണ്. മന്ത്രാലത്തിൽ പ്രവേശിക്കാൻ പുരുഷന്മാർക്ക് മാത്രമാണ് അനുമതിയുളളതെന്ന് വ്യക്തമാക്കിയ ജീവനക്കാർ അവിടേക്ക് എത്തിയ സ്ത്രീകളെ വിലക്കുകയും ചെയ്തു. താലിബാന്റെ നീക്കത്തിനെതിരെ പ്രതിഷേധിക്കാൻ വനിതകൾ തയ്യാറെടുക്കുന്നതായും റിപ്പോർട്ടുണ്ട്.
സ്ത്രീകൾ ജോലിക്കുപോകരുതെന്നും ബന്ധുക്കളായ പുരുഷന്മാരുടെ കൂടെയല്ലാതെ പുറത്തിറങ്ങി നടക്കരുതെന്നും അഫ്ഗാനിൽ അധികാരം പിടിച്ചപ്പോൾ തന്നെ താലിബാൻ വ്യക്തമാക്കിയിരുന്നു. സ്ത്രീകൾ ചെയ്തിരുന്ന ജോലികൾ അവരുടെ ബന്ധുക്കളായ പുരുഷന്മാർക്ക് നൽകുമെന്നും അവർ വ്യക്തമാക്കിയിരുന്നു. എന്നാൽ സ്ത്രീകളെ അടിച്ചമർത്താനുള്ള താലിബാൻ നീക്കത്തിനെതിരെ അന്താരാഷ്ട്ര സമൂഹത്തിന്റെ സമ്മർദ്ദം ശക്തമായതോടെ എല്ലാ കാര്യത്തിലും സ്ത്രീകൾക്ക് അർഹമായ പരിഗണന നൽകുമെന്ന് താലിബാൻ പ്രഖ്യാപിച്ചിരുന്നു."ഇസ്ലാമിനെ അടിസ്ഥാനമാക്കി സ്ത്രീകൾക്ക് അവരുടെ അവകാശങ്ങൾ നൽകാൻ താലിബാൻ പ്രതിജ്ഞാബദ്ധരാണ് എന്നാണ് വക്താവ് പറഞ്ഞത്. പക്ഷേ, അതിപ്പോഴും പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങുകയാണ്.
അവകാശങ്ങൾ ഹനിക്കുന്നതിനെതിരെ പ്രതിഷേധിച്ച സ്ത്രീകളെ താലിബാനികൾ ക്രൂരമായാണ് വേട്ടയാടിയത്. ഒപ്പം സ്ത്രീകൾ പ്രതിഷേധിക്കുന്നതും തെരുവിലിറങ്ങുന്നതും വിലക്കുകയും ചെയ്തു. ബുർഖ ധരിക്കാത്തതിന്റെ പേരിൽ ഇപ്പോഴും സ്ത്രീകൾ ആക്രമിക്കപ്പെടുന്നുണ്ട്. ഇക്കാരണം പറഞ്ഞ് നിരവധി സ്ത്രീകളെയാണ് അവർ വെടിവച്ചുകൊന്നത്. നെയിൽ പോളിഷ് ഇട്ടതുപോലും കടുത്ത കുറ്റമായാണ് കണക്കാക്കുന്നത്. വീടുകളിൽ നിന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഉൾപ്പടെയുള്ളവരെ തട്ടിക്കൊണ്ടുപോകുന്നത് ഇപ്പോഴും തുടരുകയാണ്.
അധികാരം പിടിച്ച് നാളുകൾ കഴിഞ്ഞിട്ടും തമ്മിലടി തീർക്കാൻ കഴിയാത്തതിനാൽ സർക്കാർ രൂപീകരിക്കാൻ ഇപ്പോഴും താലിബാന് കഴിഞ്ഞിട്ടില്ല. അതിനാൽ പ്രാദേശിക ഗ്രൂപ്പുകൾ അവരുടെ പ്രദേശങ്ങളിൽ തങ്ങൾക്ക് ഇഷ്ടമുള്ള നിയമങ്ങളാണ് നടപ്പാക്കുന്നത്. ഈ ഗ്രൂപ്പുകളിൽ ഭൂരിപക്ഷവും കടുത്ത സ്ത്രീവിരോധികളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |