കൊല്ലം: തെന്മല ഇടമൺ 34 സബ് സ്റ്റേഷന് സമീപത്തെ ജനവാസ മേഖലയിൽ പുലി ഇറങ്ങിയതോടെ പ്രദേശവാസികൾ കടുത്ത ഭീതിയിലാണ്. സബ്സ്റ്റേഷൻ - ആനപെട്ടകോങ്കൽ റോഡിലാണ് സ്കൂട്ടർ യാത്രക്കാരിയായ ബിന്ദു പുലിയെ കണ്ടത്. ബുധനാഴ്ച രാത്രി 11.15 ഓടെയായിരുന്നു സംഭവം. ആനപെട്ടകോങ്കലിൽ നിന്ന് പ്രാർത്ഥനയും കഴിഞ്ഞ് മകൾക്കൊപ്പം സ്കൂട്ടറിൽ വരുമ്പോൾ സബ് സ്റ്റേഷൻ ജംഗ്ഷന് സമീപത്തെ ആനപെട്ടകോങ്കൽ റോഡിലെ വളവിലാണ് പുലിയെ കണ്ടത്. സ്കൂട്ടറിന്റെ വെളിച്ചത്തിൽ പുലി റോഡ് ക്രോസ് ചെയ്ത്, സമീപത്തെ റബർ തോട്ടത്തിലെ കൈതക്കൂട്ടത്തിലേക്ക് കയറി പോകുകയായിരുന്നു. വീട്ടിലെത്തിയ മകൾ ഭയന്ന് വിറച്ച് പനി പിടിച്ചെന്നാണ് വീട്ടമ്മ പറയുന്നത്.കഴിഞ്ഞ ഒരാഴ്ചയായി സമീപത്തെ കൊപ്പാറ,സബ്സ്റ്റേഷൻ, ഉദയഗിരി തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നു. രണ്ട് ആഴ്ച മുമ്പ് ഉദയഗിരി വാർഡിലെ അയത്തിൽ കുളിക്കാൻ എത്തിയ വീട്ടമ്മ റെയിൽവേ ട്രാക്കിന് സമീപത്തും പുലിയെ കണ്ടിരുന്നു. അന്ന് വനപാലകർ സ്ഥലം സന്ദർശിച്ച ശേഷം പുലികൂട് സ്ഥാപിക്കുമെന്ന് പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. പുലി ഭീതിയിൽ കഴിയുന്ന സബ്സ്റ്റേഷന് സമീപം പുലി കൂട് സ്ഥാപിക്കണമെന്ന അവശ്യം ശക്തമായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |