തിരുവനന്തപുരം: മുൻ കെപിസിസി ജനറൽ സെക്രട്ടറിയും ആറന്മുള മുൻ എംഎൽഎയുമായ കെ.ശിവദാസൻ നായരുടെ സസ്‌പെൻഷൻ റദ്ദാക്കിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. അച്ചടക്കലംഘനത്തിന് കെപിസിസി നോട്ടീസിൽ ശിവദാസൻ നായർ നൽകിയ മറുപടി തൃപ്‌തികരമാണ്. അദ്ദേഹം ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ആ സാഹചര്യത്തിൽ സസ്‌പെൻഷൻ റദ്ദ് ചെയ്യുകയാണെന്നും കെ.സുധാകരൻ അറിയിച്ചു. ഒരു നേതാവിനെതിരെയും ശിവദാസൻ നായർ അഭിപ്രായം പറഞ്ഞിട്ടില്ല. പാർട്ടിയുടെ നന്മയ്‌ക്കായി നല്ല ഉദ്ദേശത്തോടെയാണ് വിമർശിച്ചതെന്നായിരുന്നു ശിവദാസൻ നായർ നൽകിയ മറുപടി.
കോൺഗ്രസിന്റെ മുന്നോട്ടുളള പ്രയാണത്തിൽ ശക്തിയും കരുത്തുമായി ശിവദാസൻ നായരുടെ സേവനം വേണമെന്നാണ് കെ.സുധാകരൻ പറഞ്ഞത്. ഡിസിസി പ്രസിഡന്റുമാരുടെ നിയമനത്തിൽ ചാനൽ ചർച്ചയിലൂടെ നടത്തിയ രൂക്ഷമായ പ്രതികരണമാണ് ശിവദാസൻ നായരെയും കെ.പി അനിൽകുമാറിനെയും സസ്‌പെൻഡ് ചെയ്യാൻ കാരണമായത്. അനിൽകുമാറിനെ പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് അറിയിച്ചു. പിന്നാലെ 43 വർഷത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിക്കുന്നതായി അനിൽ കുമാർ അറിയിച്ചു. തുടർന്ന് സിപിഎമ്മിലെത്തിയ കെ.പി അനിൽ കുമാറിന് വലിയ വരവേൽപ്പാണ് ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |