കറാച്ചി: സർവമേഖലയും തകർന്ന് തരിപ്പണമായ പാകിസ്ഥാന് കനത്ത പ്രഹരമേൽപ്പിച്ച് പാകിസ്ഥാനി രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. ഇന്റർ ബാങ്ക് ട്രേഡിംഗിൽ അമേരിക്കൻ ഡോളറിനെതിരെ ഒരു രൂപയിലധികമാണ് മൂല്യം ഇടിഞ്ഞത്. കഴിഞ്ഞ ചൊവ്വാഴ്ച ഡോളറിനെതിരെ പാക്കിസ്ഥാൻ രൂപ 168.94 എന്നരീതിയിലാണ് വ്യാപാരം നടന്നത്. അടുത്തകാലത്തെ ഏറ്റവും താഴ്ന്ന മൂല്യമായിരുന്നു ഇത്. ഇതോടെ ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം നടത്തുന്ന കറൻസി ഉപയോഗിക്കുന്ന രാജ്യം എന്ന പേരുദോഷം കൂടി പാകിസ്ഥാന് ചാർത്തിക്കിട്ടി.
കാര്യങ്ങൾ കൈവിട്ടുപോകുകയാണെങ്കിലും മൂല്യം പിടിച്ചുനിറുത്താനുള്ള നടപടികളിൽ സ്റ്റേറ്റ് ബാങ്ക് ഒഫ് പാകിസ്ഥാൻ ഇതുവരെ ഇടപെട്ടിട്ടില്ല. ഇടപെടാൻ വൈകിയാൽ രൂപയുടെ മൂല്യം ഇനിയും കുറയുമെന്നും അത് രാജ്യത്തിന്റെ സമസ്ത മേഖലകളെയും ബാധിക്കുമെന്നും സാമ്പത്തിക വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രൂപയുടെ മൂല്യം ഇടിയുന്നത് ഉപഭോക്തൃ വിപണിയിൽ കൂടുതൽ പണപ്പെരുപ്പത്തിന് കാരണമാവുകയും പൊതുജനങ്ങളെ ഏറ്റവും മോശമായ അവസ്ഥയിൽ ബാധിക്കുമെന്നും വിദഗ്ദ്ധർ പറയുന്നു.
ഭരണാധികാരികളുടെ കെടുകാര്യസ്ഥതയാണ് പാകിസ്ഥാന്റെ ഇപ്പോഴത്തെ മോശം അവസ്ഥയ്ക്ക് കാരണമെന്നാണ് വിലയിരുത്തുന്നത്. അത്യാവശ്യ കാര്യങ്ങൾക്ക് പോലും പണമില്ലാതെ വിഷമിക്കുന്ന അവസ്ഥയിലാണ് രാജ്യം. കിട്ടുന്ന പണം ഭീകരപ്രർത്തനങ്ങൾക്ക് വേണ്ടിയാണ് കൂടുതലും ചെലവാക്കുന്നത്. രാജ്യത്തിന്റെ പ്രതിരോധ ബഡ്ജറ്റിൽ പോലും കുറവുവരുത്തിയിരിക്കുകയാണ്. ജനങ്ങൾക്ക് ആവശ്യമായ കൊവിഡ് വാക്സിൻ വാങ്ങാൻ പോലും പണമില്ലാത്ത അവസ്ഥയിലായിരുന്നു പാകിസ്ഥാൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |