രണ്ട് കാലഘട്ടങ്ങളിൽ മലയാള സിനിമയിൽ നിറഞ്ഞ് നിന്ന രണ്ട് അഭിനേതാക്കളുടെ ഓർമ്മദിവസമായിരുന്നു ഇന്നലെ...
ഒരാൾ സൗന്യമാന നായകൻ.. മറ്റൊരാൾ വില്ലനിസത്തിന് 'സ്റ്റൈലിഷ്" എന്ന ടാഗ് നൽകിയ നടൻ. സുധീറും, ക്യാപ്റ്റൻ രാജുവും രണ്ട് കാലഘട്ടങ്ങളിൽ മലയാള സിനിമയിൽ നിറഞ്ഞുനിന്ന ഈ അഭിനേതാക്കളുടെ ഓർമ്മദിവസമായിരുന്നു ഇന്നലെ.
1970-ൽ നിഴലാട്ടം എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ സുധീറിനെ താരമാക്കിയത് 1972ൽ റിലീസായ ചെമ്പരത്തിയാണ്.
പി.എൻ. മേനോൻ സംവിധാനം ചെയ്ത ചെമ്പരത്തിയിലെ രാജപ്പനെന്ന നെഗറ്റീവ് ടച്ചുള്ള വേഷം സുധീറിന് നിരവധി ആരാധകരെ നേടിക്കൊടുത്തു.
1975ൽ സത്യത്തിന്റെ നിഴലിൽ എന്ന സിനിമയിലെ അഭിനയത്തിന് സുധീർ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം സ്വന്തമാക്കി.
നായകനായും വില്ലനായും സഹനടനായുമെല്ലാം അഭിനയിച്ച സുധീർ നൂറിലധികം മലയാള സിനിമകളിലും തമിഴിൽ രജനികാന്തിന്റെ ഭൈരമി എന്ന ചിത്രത്തിൽ ഉപനായകനായും സൊന്നാ നമ്പാകേയിൽ നായകനായും അഭിനയിച്ചു.
അഭിനേത്രിയായ ഖദീജയെ വിവാഹം കഴിച്ചെങ്കിലും ഏറെ വൈകാതെ വേർപിരിഞ്ഞു. പിന്നീട്സഫിയയെ വിവാഹം കഴിച്ചു. ഇവർക്ക് ഒരു മകനുണ്ട്.ജില്ലാ ജഡ്ജിയായിരുന്ന പടിയത്ത് പി.എ. മൊഹിയുദ്ദീന്റെ മകനായാണ് കൊടുങ്ങല്ലൂർ പടിയത്ത് അബ്ദുൾ റഹിമെന്ന സുധീറിന്റെ ജനനം.2004 സെപ്തംബർ 17ന് ആയിരുന്നു മരണം. ഇരുപത്തിയൊന്നാം വയസിൽ പട്ടാളത്തിൽ ചേർന്ന ശേഷമാണ് ക്യാപ്റ്റൻ രാജുവിന്റെ സിനിമാ പ്രവേശം.1981ൽ ജോഷി സംവിധാനം ചെയ്ത രക്തം എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.
നായകനായും പ്രതിനായകനായും സഹനടനായും മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ഇംഗ്ളീഷ് ഭാഷകളിലായി അഞ്ഞൂറിലധികം സിനിമകളിലഭിനയിച്ചിട്ടുള്ള ക്യാപ്റ്റൻ രാജു ഇതാ ഒരു സ്നേഹഗാഥ, മിസ്റ്റർ പവനായി 99.99 എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.
ആവനാഴിയിലെ സത്യരാജും നാടോടിക്കാറ്റിലെ പവനായിയും ആഗസ്റ്റ് 1ലെ പ്രൊഫഷണൽ കില്ലറും ഒരു വടക്കൻ വീരഗാഥയിലെ അരിങ്ങോടരുമാണ് ക്യാപ്റ്റൻ രാജുവിന് ലഭിച്ച ഏറ്റവും മികച്ച കഥാപാത്രങ്ങൾ. സിനിമയ്ക്ക് പുറമെ നിരവധി ടിവി പരമ്പരകളിലും ക്യാപ്റ്റൻ രാജു അഭിനയിച്ചിട്ടുണ്ട്.
1950 ജൂൺ 27ന്ഓമല്ലൂരിൽ കെ.ജി. ഡാനിയേലിന്റെയും അന്നമ്മയുടെയും മകനായി ജനിച്ച രാജു ഓമല്ലൂർ ഗവ. യു.പി സ്കൂളിലും എൻ.എസ്.എസ് ഇംഗ്ളീഷ് മീഡിയം സ്കൂളിലും പത്തനംതിട്ട കതോലിക്കറ്റ് കോളേജിൽ നിന്നുമാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.മികച്ച ഒരു വോളിബാൾ കളിക്കാരൻ കൂടിയായിരുന്നു അദ്ദേഹം.
മസ്തിഷ്കാഘാതത്തെ തുടർന്ന്2018 സെപ്തംബർ 17ന് ആയിരുന്നു ക്യാപ്റ്റൻ രാജു അന്തരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |