ചെർപ്പുളശ്ശേരി: കിടപ്പിലായ അമ്മയുടെ ചികിത്സയ്ക്ക് പണം കണ്ടെത്താൻ മുഖചിത്രം വരച്ചു നൽകുകയാണ് നെല്ലായ മാരായമംഗലം കെ.ടി പടി വടക്കേപുരക്കൽ വീട്ടിൽ ഹരിക്കുട്ടൻ (34). അഞ്ചുമാസം മുമ്പ് ശുചിമുറിയിൽ വീണതിനെ തുടർന്ന് ഇടത്തേകാലിന്റെ തുടയെല്ല് പൊട്ടി പൂർണമായും കിടപ്പിലാണ് ഹരിക്കുട്ടന്റെ അമ്മ നാരായണി (68). നാരായണിക്ക് എഴുന്നേറ്റു നടക്കാനോ വീട്ടജോലികൾ ചെയ്യാനോ സാദ്ധ്യമല്ല. ഹരിക്കുട്ടൻ തന്നെയാണ് എല്ലാത്തിനും ആശ്രയം. ഹരിക്കുട്ടന് നാലു വയസുള്ളപ്പോൾ അച്ഛൻ കൃഷ്ണൻ മരിച്ചതാണ്. സ്‌കൂൾ വിദ്യാഭ്യാസം കഴിഞ്ഞതോടെ ഹരിക്കുട്ടൻ മരപ്പണിയിലേക്ക് തിരിഞ്ഞു. എന്നാൽ അമ്മ വീണ് കിടപ്പിലായതോടെ ഹരിക്കുട്ടന് ജോലിക്ക് പോകാൻ പറ്റാതായി. ഇതോടെ നിത്യചെലവിനും ചികിത്സയ്ക്കുമെല്ലാം വഴിമുട്ടിയതോടെയാണ് ചിത്രം വരയിലേക്ക് തിരിഞ്ഞത്.
സുഹൃത്തുക്കളുടെ ആശയം
സുഹൃത്തുക്കളിൽ ചിലരാണ് ഹരിക്കുട്ടനോട് ഇങ്ങനെയൊരു ആശയം പറഞ്ഞത്. സ്‌കൂൾ പഠനകാലത്ത് നന്നായി ചിത്രം വരക്കുമായിരുന്ന ഹരിക്കുട്ടൻ അത് ജീവിത മാർഗ്ഗമാക്കി മാറ്റി. ആവശ്യക്കാർക്ക് അവരുടെ മുഖചിത്രം വരച്ചു നൽകും. ഇരുനൂറ് രൂപയാണ് പ്രതിഫലമായി വാങ്ങുന്നത്. വാട്സ് ആപ്പിലൂടെ ചിത്രം അയച്ചു കൊടുത്താൽ മതി. പെൻസിൽ ഡ്രോയിംഗാണ് കൂടുതലും ചെയ്യുന്നത്. വരച്ച ചിത്രങ്ങൾ ഫ്രെയിം ചെയ്തു നൽകുകയും ചെയ്യും. ഇങ്ങനെ വരച്ചു കിട്ടുന്ന തുച്ഛമായ തുക കൊണ്ടാണ് ഇപ്പോൾ ഹരിക്കുട്ടന്റെ ജീവിതവും അമ്മയുടെ ചികിത്സയും മന്നോട്ടു പോകുന്നത്. സുഹൃത്തുക്കളും ബന്ധുക്കളും ഹരിക്കുട്ടന് എല്ലാ പിന്തുണയും സഹായവും നൽകുന്നുണ്ട്.
ചെറിയ ഒരു ഒറ്റമുറി വീട്ടിലാണ് ഹരിക്കുട്ടന്റെയും അമ്മയുടെയും താമസം. ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി ഇവർക്ക് വീട് നൽകുന്നതിനുള്ള നടപടികൾ നടന്നുവരികയാണ്.
- പി. വിഷ്ണുരാജ്, വാർഡ് മെമ്പർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |