മന്ത്രിസഭായോഗം ബുധനാഴ്ച വൈകിട്ട്
തിരുവനന്തപുരം: സംസ്ഥാന മന്ത്രിമാർക്കുള്ള പരിശീലന ക്ലാസുകൾ തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലായി നടക്കുന്നതിനാൽ അടുത്തയാഴ്ചത്തെ മന്ത്രിസഭായോഗം ബുധനാഴ്ച വൈകിട്ട് നാലിലേക്ക് മാറ്റി. മൂന്ന് ദിവസങ്ങളിൽ 10 സെഷനുകളിലായാണ് പരിശീലനം. മുൻ ചീഫ് സെക്രട്ടറിമാർ, കേന്ദ്ര കാബിനറ്റ് മുൻ സെക്രട്ടറിമാർ, വിവിധ വിഷയങ്ങളിലെ വിദഗ്ദ്ധർ തുടങ്ങിയവരാണ് ക്ലാസുകളെടുക്കുക. മന്ത്രിമാർക്ക് പരിശീലനം സംസ്ഥാനത്ത് ആദ്യമാണ്. ഐ.എം.ജിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പരിശീലനം 20ന് രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഭരണസംവിധാനത്തെക്കുറിച്ച് കൂടുതൽ അറിയുക, ദുരന്തവേളകളിൽ നേതൃത്വം അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ, മന്ത്രിയെന്ന ടീം ലീഡർ തുടങ്ങിയ സെഷനുകളാണ് ആദ്യ ദിനം. മുൻ കാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖറാണ് ഭരണസംവിധാനത്തെക്കുറിച്ച് വിശദീകരിക്കുക. ദുരന്തനിവാരണ വേളകളിലെ വെല്ലുവിളികളെക്കുറിച്ച് യു.എൻ ദുരന്ത ലഘൂകരണ വിഭാഗം ചീഫ് ഡോ. മുരളി തുമ്മാരുകുടി ക്ലാസെടുക്കും. ഒരു ടീമിനെ നയിക്കുന്നത് സംബന്ധിച്ച് ഐ.ഐ.എം മുൻ പ്രൊഫസറും മാനേജീരിയൽ കമ്മ്യൂണിക്കേഷൻ കൺസൾട്ടന്റുമായ മാത്തുക്കുട്ടി എം. മോനിപ്പള്ളി സംസാരിക്കും. 21ന് രാവിലെ ആദ്യ സെഷനിൽ പദ്ധതികൾ നടപ്പാക്കുന്നതിലെ വെല്ലുവിളികളെക്കുറിച്ച് നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത് സംസാരിക്കും. ഇതിനു ശേഷം മന്ത്രിമാരുടെ ഉയർന്ന പ്രകടനം സംബന്ധിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ എസ്.ഡി. ഷിബുലാൽ ഓൺലൈനിൽ സംവദിക്കും. ഫണ്ടിംഗ് ഏജൻസികളെക്കുറിച്ചും പദ്ധതി ഘടനകളെക്കുറിച്ചും ലോകബാങ്ക് മുഖ്യ മൂല്യനിർണയ വിദഗ്ദ്ധയും സംസ്ഥാന സർക്കാരിന്റെ മുൻ ജെൻഡർ ഉപദേശകയുമായ ഡോ. ഗീതാഗോപാൽ സംസാരിക്കും. മന്ത്രിമാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഐ.എം.ജി ഡയറക്ടർ കെ. ജയകുമാർ വിശദീകരിക്കും.
ഇ - ഗവേണൻസിന്റെ പ്രാധാന്യത്തെക്കുറിച്ച് 22ന് രാവിലെ നടക്കുന്ന സെഷനിൽ കേരള യൂണിവേഴ്സിറ്റി ഒഫ് ഡിജിറ്റൽ സയൻസസ്, ഇന്നൊവേഷൻ ആൻഡ് ടെക്‌നോളജി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് സംസാരിക്കും. മികച്ച ഫലം ലഭിക്കുന്നതിന് പ്രചോദനത്തിനുള്ള പ്രാധാന്യത്തെക്കുറിച്ച് കേന്ദ്ര മുൻ സെക്രട്ടറി അനിൽ സ്വരൂപ് സംസാരിക്കും. സമൂഹ മാദ്ധ്യമങ്ങളിലെ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളും പുതിയ സാദ്ധ്യതകളും എന്ന വിഷയത്തെക്കുറിച്ച് സിറ്റിസൺ ഡിജിറ്റൽ ഫൗണ്ടേഷൻ സ്ഥാപകരായ നിധി സുധനും വിജേഷ് റാമും അവതരിപ്പിക്കുന്ന സെഷനോടെ പരിശീലന പരിപാടി സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |