കൊല മോഷണശ്രമത്തിനിടെ പരിശോധിച്ചത് 5 ലക്ഷത്തിലേറെ മൊബൈൽ കാളുകൾ
കൽപ്പറ്റ: നടവയൽ താഴെ നെല്ലിയമ്പത്ത് റിട്ട. കായികാദ്ധ്യാപകൻ പത്മാലയത്തിൽ കേശവൻ (70 ), ഭാര്യ പത്മാവതി (65) എന്നിവരെ കൊലപ്പെടുത്തിയ കേസിൽ സമീപത്തെ ആദിവാസി കുറുമ കോളനിയിലെ അർജുനനെ (24) പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു.
മോഷണ ശ്രമത്തിനിടെയായിരുന്നു കൊലപാതകമെന്ന് ജില്ലാ പൊലീസ് ചീഫ് ഡോ.അരവിന്ദ് സുകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നേരത്തെ രണ്ടുതവണ ചോദ്യംചെയ്ത ശേഷം വിട്ടതായിരുന്നു യുവാവിനെ. ദിവസങ്ങൾക്കു മുമ്പ് മൂന്നാം തവണത്തെ ചോദ്യം ചെയ്യലിനിടെ പ്രതി കൈയിൽ കരുതിയിരുന്ന എലിവിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്തതിനു പിന്നാലെ ഇന്നലെ അറസ്റ്റ് ചെയ്തു. മൊഴികളിലെ വൈരുദ്ധ്യം കേസിന് തുമ്പായി. പാലക്കാട്ടെ ഹോട്ടൽ മാനേജ്മെന്റ് സ്ഥാപനത്തിൽ നിന്ന് ഹൗസ് കീപ്പിംഗ് കോഴ്സ് പൂർത്തിയാക്കിയ അർജുൻ നാട്ടിൽ കൂലിപ്പണിയെടുത്തുവരികയായിരുന്നു. ഇരുചക്രവാഹനം വാങ്ങാൻ പണം കണ്ടെത്താനായിരുന്നു മോഷണം.
മാനന്തവാടി ഡിവൈ.എസ്.പി എ.പി.ചന്ദ്രന്റെ നേതൃത്വത്തിൽ മാനന്തവാടി സി.ഐ എം.എം.അബ്ദുൾകരീം, കേണിച്ചിറ സി.ഐ എസ്.സതീഷ് തുടങ്ങിയവരടക്കം 42 അംഗങ്ങളടങ്ങിയ സംഘം മൂന്നു മാസത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയിലേക്കെത്തിയത്. ഒന്നര വർഷം മുമ്പ് അയൽപക്കത്തെ മറ്റൊരു വീട്ടിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ചത് അർജുനാണെന്നും കണ്ടെത്തി. ഈ ഫോണാണ് ഉപയോഗിച്ചുകൊണ്ടിരുന്നത്.
നാടിനെ നടുക്കിയ ഇരട്ടക്കൊല കഴിഞ്ഞ ജൂൺ 10ന് രാത്രി എട്ടരയോടെയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |