തിരുവനന്തപുരം:കേരളത്തിന് ദേശീയ തലത്തിൽ നാണക്കേടുണ്ടാക്കിയ നോക്കുകൂലി വിലക്കാൻ ചുമട്ട് തൊഴിലാളി യൂണിയനുകളുടെ സംയുക്ത യോഗത്തിൽ തീരുമാനം. നിയമാനുസൃതമായി സർക്കാർ നിശ്ചയിച്ച കൂലി മാത്രം വാങ്ങാൻ മന്ത്രി വി.ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ തീരുമാനമായി.
ജോലി ചെയ്യാതെ കൂലി വാങ്ങുന്നത് ചെറിയൊരു വിഭാഗം തൊഴിലാളികളാണെങ്കിലും, ഇതുയർത്തിക്കാട്ടി ചുമട്ടുതൊഴിലാളികളെയാകെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് യോഗം വിലയിരുത്തി. ചുമട്ട് തൊഴിലാളി നിയമത്തിന്റെ അടിസ്ഥാനത്തിൽ ജോലികൾ ക്രമീകരിക്കും. തെറ്റായ സമ്പ്രദായങ്ങൾ അവസാനിപ്പിക്കാൻ ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോർഡ് മുഖേനയും, കിലെയുടെ നേതൃത്വത്തിലും ബോധവത്കരണ പരിപാടികൾ നടപ്പിലാക്കും.
തിരുവനന്തപുരത്ത് വിക്രം സാരാഭായ് സ്പേസ് സെന്ററിലേക്ക് എത്തിച്ച ഉപകരണങ്ങൾ വാഹനത്തിൽ നിന്നും ഇറക്കുന്നതിന് നോക്കുകൂലി ചോദിച്ചതിൽ ഒരു തൊഴിലാളി സംഘടനയും ഉത്തരവാദിയല്ലെന്ന് യോഗം വിലയിരുത്തി. യൂണിയനുകളിൽ അംഗങ്ങളല്ലാത്ത, പ്രദേശത്തെ ഒരു സംഘം ആളുകൾ ചെയ്ത കുറ്റം ചൂണ്ടിക്കാട്ടി സംസ്ഥാനം നിക്ഷേപത്തിന് അനുയോജ്യമല്ലെന്ന് വരുത്താൻ നാടിന്റെ ശത്രുക്കൾക്ക് അവസരമൊരുക്കാൻ പാടില്ലെന്ന് മന്ത്രി യോഗത്തിൽ പറഞ്ഞു.
തൊഴിൽ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ലേബർ കമ്മീഷണർ ഡോ. എസ് ചിത്ര, ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ച് സി.കെ.മണിശങ്കർ, പി.കെ.ശശി (സി.ഐ.ടി.യു), വി.ആർ.പ്രതാപൻ, എ.കെ.ഹാഫിസ് സഫയർ (ഐ.എൻ.ടി.യു.സി), കെ.വേലു, ഇന്ദുശേഖരൻ നായർ (എ.ഐ.ടി.യു.സി), യു.പോക്കർ, അബ്ദുൽ മജീദ് (എസ്.ടി .യു) ജി.സതീഷ് കുമാർ (ബി.എം.എസ് ) എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |