തൃശൂർ : രണ്ട് ദിവസമായി രണ്ട് ലക്ഷത്തോളം വാക്‌സിൻ ലഭിച്ചിട്ടും, ഓൺലൈൻ സ്‌ളോട്ട് ഇട്ടിട്ടും ബുക്ക് ചെയ്യാനാളില്ല. പല പഞ്ചായത്തുകളിലും ആയിരം ഡോസ് വീതം നൽകി മെഗാ വാക്‌സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിച്ചെങ്കിലും വാക്‌സിനെടുക്കാൻ ആളുകൾ എത്താത്തത് മൂലം ലക്ഷ്യം കൈവരിക്കാനായിട്ടില്ല.
വ്യാഴാഴ്ച്ച ഒരു ലക്ഷം ഡോസ് വാക്‌സിൻ ജില്ലയിൽ ഉണ്ടായിരുന്നെങ്കിലും 70,000 പേരാണ് വാക്‌സിൻ സ്വീകരിച്ചത്. കഴിഞ്ഞ ദിവസം ബാക്കിയുണ്ടായിരുന്ന 30,000 ഡോസിന് പുറമേ ലഭിച്ച 40,000 ഡോസ് കൈവശമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ 18 വയസിന് മുകളിലുള്ള മുഴുവൻ പേർക്കും ആദ്യ ഡോസ് കോവിഷീൽഡ് ലഭ്യമാക്കുക എന്ന ലക്ഷ്യം പൂർത്തീകരിക്കാനായി ഇന്നലെ എല്ലാ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും വാക്‌സിനേഷൻ സൗകര്യം ഒരുക്കിയിരുന്നു.
എന്നാൽ ഓരോ വാർഡിൽ നിന്നും നാമമാത്രമായ ആളുകളേ വാക്‌സിനെടുക്കാനെത്തിയുള്ളൂ. ആരോഗ്യ വകുപ്പിന്റെ കണക്ക് അനുസരിച്ച് ആദ്യ ഡോസ് 80 ശതമാനം പൂർത്തിയായി. എന്നാൽ ജില്ലയിലെ കണക്ക് പ്രകാരം അത് 86 ശതമാനമാണ്. ഇതുവരെ 22 ലക്ഷത്തിലധികം പേർ ആദ്യ ഡോസ് സ്വീകരിച്ചപ്പോൾ ഒമ്പത് ലക്ഷത്തോളം പേർക്ക് രണ്ടാം ഡോസും ലഭിച്ചു.
വാക്‌സിനെടുക്കാൻ വിമുഖത
ചിലർ ഇപ്പോഴും വാക്‌സിനെടുക്കാൻ വിമുഖത പ്രകടിപ്പിക്കുന്നുണ്ട്. ഇവരെ നിർബന്ധപൂർവ്വം വാക്‌സിനേഷൻ കേന്ദ്രങ്ങളിലെത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അലർജിയുള്ളവരും മറ്റും വാക്‌സിനെടുക്കാൻ ഭയപ്പെടുന്നുണ്ട്. കൂടാതെ കൊവിഡ് വന്ന് മാറിയവർക്ക് മൂന്ന് മാസത്തിന് ശേഷം മാത്രമേ വാക്‌സിനെടുക്കാൻ പാടുള്ളൂവെന്ന നിബന്ധന മൂലം മാറ്റി നിറുത്തപ്പെട്ടവരുമുണ്ട്. ഈ ആഴ്ച അവസാനത്തോടെ ആദ്യ ഡോസ് പരമാവധി പേരിലെത്തിക്കാനുള്ള തീവ്രശ്രമമാണ് നടത്തുന്നത്. ആദ്യ ഡോസ് പൂർത്തിയായാൽ രണ്ടാം ഡോസ് കൃത്യമായ ഇടവേളകളിൽ ആളുകളിലെത്തിക്കാൻ സാധിക്കുമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്.
84 ദിവസം കഴിഞ്ഞവർക്ക്
രണ്ടാം ഡോസ്
ആദ്യ ഡോസ് കഴിഞ്ഞ് 84 ദിവസം കഴിഞ്ഞവർക്ക് രണ്ടാം ഡോസ് എടുക്കാനുള്ള സൗകര്യം നിലവിലുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. നേരത്തെ പലർക്കും 112 ദിവസം കഴിഞ്ഞിട്ടും വാക്‌സിൻ ലഭിക്കാതെ നെട്ടോട്ടം ഓടിയിരുന്ന സാഹചര്യമുണ്ടായിരുന്നു.
തിരക്ക് കുറഞ്ഞു
സർക്കാർ സംവിധാനത്തിൽ കൂടുതൽ വാക്‌സിനെത്തിയതോടെ സ്വകാര്യ സ്ഥാപനങ്ങളിൽ തിരക്ക് കുറഞ്ഞു. നേരത്തെ പല സന്നദ്ധ സംഘടനകളും നിരക്ക് കുറച്ച് ക്യാമ്പുകൾ നടത്തിയിരുന്നതും നിറുത്തി. സ്വകാര്യ സ്ഥാപനങ്ങളിൽ ധാരാളം വാക്‌സിൻ കെട്ടിക്കിടക്കുന്നുണ്ട്.
വാക്‌സിനെടുക്കാൻ രാത്രിയും സൗകര്യം
ആദ്യ ഡോസ് വാക്സിൻ സ്വീകരിക്കാൻ സാധിക്കാത്തവർക്ക് ഇന്ന് എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും വാക്‌സിനേഷൻ (കോവിഷീൽഡ് വാക്സിൻ) സൗകര്യം ഒരുക്കിയിട്ടുണ്ട്. ഓൺലൈൻ വഴിയോ / അടുത്തുളള സർക്കാർ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടോ വാക്‌സിനേഷൻ കേന്ദ്രം തെരഞ്ഞെടുത്ത് വാക്സിൻ സ്വീകരിക്കാം. ഔദ്യോഗിക, തൊഴിൽ സംബന്ധമായ പല കാരണങ്ങളാലും പകൽ വാക്സിനേഷനായി എത്തിച്ചേരാൻ സാധിക്കാത്തവർക്ക് തൃശൂർ ജനറൽ ആശുപത്രിയിൽ ഇന്ന് വൈകീട്ട് 5 മുതൽ രാത്രി 10 വരെ പ്രത്യേക വാക്‌സിനേഷൻ ക്യാമ്പ് സജ്ജീകരിച്ചിട്ടുണ്ട്.
വാക്‌സിനേഷൻ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തി ജില്ലയെ സമ്പൂർണ്ണ വാക്‌സിനേഷൻ നേടിയ ജില്ല എന്ന ലക്ഷ്യത്തിലെത്തിക്കാൻ ഏവരും സഹകരിക്കണം. വാക്സിൻ, അണുബാധയിൽ നിന്ന് സംരക്ഷിക്കും. വാക്സിൻ രോഗം ഗുരുതരമാകാനുള്ള സാദ്ധ്യതയും, മരണത്തിന്റെ തോതും ഗണ്യമായി കുറയ്ക്കും.
ഡോ. കെ.ജെ. റീന
ജില്ലാ മെഡിക്കൽ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |