ന്യൂഡൽഹി: ഗുജറാത്ത് കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനായ രാകേഷ് അസ്താനയെ ഡൽഹി പൊലീസ് കമ്മിഷണറായി നിയമിച്ചത് പൊതുജന താൽപര്യം മുൻനിറുത്തിയെന്ന് കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു.
രാജ്യതലസ്ഥാനമെന്ന നിലയ്ക്ക് വിവിധ ക്രമസമാധാന പ്രശ്നങ്ങൾ നേരിടുന്നതിനാൽ പരിചയസമ്പന്നനായ ഒരാളെ നിയമിക്കേണ്ടതുണ്ടെന്ന് കേന്ദ്രം നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
ജൂലായ് 31ന് വിരമിക്കാനിരിക്കെ 27ന് അസ്താനയെ ഡൽഹി പൊലീസ് തലപ്പത്ത് അവരോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇറക്കിയ ഉത്തരവിനെതിരെ നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് സർക്കാർ സത്യവാങ്മൂലം. നിയമപ്രക്രിയയുടെ ദുരുപയോഗമാണെന്നും വ്യക്തിവൈരാഗ്യമാണ് പരാതിക്കാരന് പ്രേരകമായതെന്നും സത്യവാങ്മൂലം കുറ്റപ്പെടുത്തുന്നു.
വിരമിക്കാൻ ആറുമാസ കാലയളവെങ്കിലും ഉള്ളവരാകണമെന്നും നിയമനത്തിന് യു.പി.എസ്.സി പാനൽ വേണമെന്നുമുള്ള ചട്ടങ്ങൾ മറികടന്നാണ് നിയമനമെന്നായിരുന്നു പരാതിയിൽ വ്യക്തമാക്കിയിരുന്നത്. കേസ് സെപ്തംബർ 20ന് വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |