കൊച്ചി: ലക്ഷദ്വീപിലെ ഡെയറി ഫാമുകൾ അടച്ചുപൂട്ടാനും സ്‌കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണത്തിൽനിന്ന് മാംസാഹാരം ഒഴിവാക്കാനുമുള്ള ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ അഡ്വ. അജ്മൽ അഹമ്മദ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. ദേശീയ ഭക്ഷ്യസുരക്ഷാനിയമപ്രകാരം കുട്ടികൾക്കാവശ്യമായ പോഷകാഹാരം നൽകുകയെന്നതാണ് ഉച്ചഭക്ഷണ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് വിലയിരുത്തിയ ഹൈക്കോടതി ഡെയറി ഫാമുകളുടെ പ്രവർത്തനം ഭരണകൂടത്തിന് വൻനഷ്ടമുണ്ടാക്കുന്നതിനാലാണ് അടച്ചുപൂട്ടാൻ തീരുമാനിച്ചതെന്ന സർക്കാരിന്റെ വാദവും കണക്കിലെടുത്തു. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചാണ് വിധിപറഞ്ഞത്. ഡെയറിഫാമുകൾ നിമിത്തം പ്രതിവർഷം ഒരുകോടിരൂപയുടെ നഷ്ടമുണ്ടെന്ന് ലക്ഷദ്വീപ് ഭരണകൂടം കണക്കുസഹിതം വ്യക്തമാക്കിയിരുന്നു. ഫാമുകൾ പൂട്ടുന്നതും മാംസാഹാരം ഒഴിവാക്കുന്നതും നേരത്തേ സ്റ്റേചെയ്തിരുന്നു. ലക്ഷദ്വീപിലെ പരമ്പരാഗത ഭക്ഷണശീലത്തെ തകർന്നുമെന്നായിരുന്നു ഹർജിയിലെ വാദം. വീടുകളിൽ മാംസാഹാരം നൽകുന്നതിനു വിലക്കില്ലെന്നും ഭരണകൂടം വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |