തിരുവല്ല: അപകടത്തിൽപ്പെട്ട് വരുന്ന രോഗികളോട് ആശുപത്രി അധികൃതർ കാണിക്കുന്ന ക്രൂരതയുടെ കാഴ്ചയാണിത്. തിരുവല്ല താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിൽ എത്തിയ രോഗിയെ ജീവനക്കാർ എക്സ്റേ എടുക്കാൻ കൊണ്ടുപോകുകയാണ്. ഒ.പി ബ്ലോക്ക് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗത്തിൽ നിന്ന് 200 മീറ്ററോളം ദൂരമുണ്ട് അടുത്ത കെട്ടിടത്തിലെ എക്സ് റേ യൂണിറ്റിലേക്ക്. മഴയായാലും വെയിലായാലും രോഗികളെയും സ്‌ട്രെച്ചറിൽ കിടത്തി വലിച്ചുകൊണ്ട് കെട്ടിടത്തിന് പുറത്തുകൂടി അടുത്ത കെട്ടിടത്തിലെത്തിക്കണം. നിലവിൽ ഇതല്ലാതെ രോഗികൾക്കും ജീവനക്കാർക്കും മറ്റു മാർഗ്ഗമില്ല. പുതിയ ബഹുനില കെട്ടിടം നിർമ്മിക്കുമ്പോൾ രോഗികളുടെ ദുരിതം കുറയ്ക്കാൻ എക്സ് റേ യൂണിറ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒ.പി ബ്ലോക്കിൽ കൊണ്ടുവരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നതാണ്. എന്നാൽ പുതിയ കെട്ടിടം പൂർത്തിയായി സ്ഥലസൗകര്യം വർദ്ധിച്ചിട്ടും എക്സ് റേ യൂണിറ്റ് ഇപ്പോഴും ബഹുദൂരത്തിലാണ്. എക്സ് റേ യൂണിറ്റ് ആരംഭിക്കാനായി കെട്ടിടത്തിന്റെ താഴത്തെ നിലയിൽ മുറി ഒഴിച്ചിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. അസ്ഥിരോഗ വിദഗ്‌ദ്ധനെ കാണാൻ ഒ.പിയിൽ എത്തുന്ന രോഗികളും എക്സ് റേ എടുക്കാൻ ഏറെദൂരം തെക്ക് വടക്ക് നടക്കണം. ഇക്കാര്യങ്ങളൊക്ക ആശുപത്രി അധികൃതർക്ക് അറിയാമെങ്കിലും രോഗികളുടെ ദുരിതമൊന്നും അവർക്ക് പ്രശ്നമല്ല. പ്രശ്നം ആരോഗ്യമന്ത്രി വീണാജോർജിന്റെ ശ്രദ്ധയിൽപ്പെടുത്താൻ നടത്തിയ ശ്രമങ്ങളും ഫലം കണ്ടില്ലെന്ന് ആശുപത്രിയിൽ എത്തിയ രോഗികൾ പറഞ്ഞു.
അഞ്ച് കഴിഞ്ഞാൽ പൂട്ടും
സമയക്രമം നോക്കി വന്നില്ലെങ്കിൽ എക്സ് റേ എടുക്കാൻ സാധിക്കില്ല. അപകടത്തിൽപ്പെടുന്നവർ വൈകി എത്തിയാൽ സ്വകാര്യ ആശുപത്രികൾ തേടി പോകേണ്ടിവരും. അത്യാഹിത വിഭാഗത്തിൽ വരുന്ന മിക്ക രോഗികളും മറ്റുവഴികൾ തേടി പോകുന്നതാണ് പതിവ്. എക്സ് റേ യൂണിറ്റ് മുഴുവൻ സമയവും പ്രവർത്തിപ്പിക്കണമെന്നത് രോഗികളുടെ ഏറെനാളത്തെ ആവശ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |