കൊച്ചി: ഔഷധി ചെയർമാനും എറണാകുളം മുൻ ജില്ലാ കളക്ടറുമായ ഡോ.കെ.ആർ. വിശ്വംഭരൻ (72) അന്തരിച്ചു. മസ്തിഷ്‌ക രക്തസ്രാവത്തെ തുടർന്ന് ആഗസ്റ്റ് മൂന്നുമുതൽ ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയയെ തുടർന്ന് സുഖം പ്രാപിച്ചുവരവെ ഇന്നലെ രാവിലെ പത്തിനാണ് അന്ത്യം. മാവേലിക്കര സ്വദേശിയാണ്. മൃതദേഹം ഇടപ്പള്ളി അഞ്ചുമന കൊച്ചി നഗരസഭ സോണൽ ഓഫീസിന് സമീപമുള്ള കാവിൽ വസതിയിലെത്തിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 11ന് പച്ചാളം ശ്മശാനത്തിൽ.
മാവേലിക്കര ബിഷപ്പ്മൂർ കോളേജിൽ ബിരുദപഠനശേഷം എറണാകുളം മഹാരാജാസ് കോളേജിലും ഗവ. ലാ കോളേജിലും പഠിച്ചു. കനറാ ബാങ്കിൽ ഓഫീസറായാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. തുടർന്ന് സർക്കാർ സർവീസിലെത്തി. ഫോർട്ടുകൊച്ചി തഹസിൽദാർ, പ്രോട്ടോക്കോൾ ഓഫീസർ, ഫോർട്ടുകൊച്ചി ആർ.ഡി.ഒ, ആലപ്പുഴ ജില്ലാ കളക്ടർ, ഉന്നത വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ, ടെൽക്ക്, റബർ മാർക്ക്, കേരള ബുക്സ് ആൻഡ് പബ്ളിക്കേഷൻ സൊസൈറ്റി എം.ഡി എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.
കാർഷിക സർവകലാശാല വൈസ് ചാൻസലറായാണ് വിരമിച്ചത്. കുറച്ചുനാൾ എറണാകുളത്ത് അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. മഹാരാജാസ് കോളേജ് പുനരുദ്ധാരണ കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ കോളേജിന്റെ പൗരാണികത നിലനിറുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു. ദീർഘകാലം മഹാരാജാസ് കോളേജ് ഓൾഡ് സ്റ്റുഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റായിരുന്നു. ലാ കോളേജിലെ സഹപാഠിയായിരുന്ന നടൻ മമ്മൂട്ടി ഉൾപ്പെടെയുള്ള വിപുലമായ സുഹൃദ്‌വലയത്തിലായിരുന്നു വിശ്വംഭരന്റെ ജീവിതം.
ഏഷ്യയിലെ ഏറ്റവും വലിയ പൂർവവിദ്യാർത്ഥി സംഗമമായ മഹാരാജകീയം 2008ൽ നടന്നത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മൂവ്‌മെന്റിന്റെ വൈസ് ചെയർമാനായും കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവസമിതി അദ്ധ്യക്ഷനായും പ്രവർത്തിച്ചു. കൊച്ചി കാൻസർ സെന്റർ യാഥാർത്ഥ്യമാക്കാനായി കൃഷ്ണയ്യർ മൂവ്മെന്റ് നടത്തിയ എല്ലാ നീക്കങ്ങളുടെയും പിന്നിൽ ഇദ്ദേഹവും ഉണ്ടായിരുന്നു.
മാവേലിക്കര കുന്നംകാവിൽവീട്ടിൽ സ്വാതന്ത്ര്യസമര സേനാനികളായ പരേതരായ കെ.വി. അച്യുതന്റെയും കെ.എസ്. തങ്കമ്മയുടെയും മകനാണ്. ഭാര്യ: പി.എം. കോമളം (റിട്ട. എസ്.ബി.ഐ). മക്കൾ: അഭിരാമൻ, അഖില. മരുമക്കൾ: അഭികൃഷ്ണൻ, ഷബാന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |