അടൂർ: ഗതാഗതമന്ത്രിയുടെ കെ.എസ്.ആർ.ടി.സി ഡിപ്പോ സന്ദർശനം ഫലം കണ്ടു. അടൂരിൽ നിന്ന് ആരംഭിക്കുന്ന മൂന്ന് സൂപ്പർ ഫാസ്റ്റ് സർവീസുകൾക്കാവശ്യമായ ജീവനക്കാരെ നിയമിച്ചുകൊണ്ട് ഉത്തരവായി. 11 ഡ്രൈവർമാരെയും 8 കണ്ടക്ടർമാരെയുമാണ് അടൂരിലേക്ക് മാറ്റിയിട്ടുള്ളത്. ഇതിന് പുറമേ പന്തളം ഡിപ്പോയിൽ നിന്ന് കഴിഞ്ഞ ആഴ്ച മൂന്ന് ഡ്രൈവർമാരെ അടൂരിലേക്ക് മാറ്റിയിരുന്നു. നേരത്തെ നിറുത്തലാക്കിയ അടൂർ - കോഴിക്കോട്, അടൂർ - ഗുരുവായൂർ എന്നീ സർവീസുകളും പുതിയതായി അനുവദിച്ച അടൂർ - പാലക്കാട് സൂപ്പർ ഫാസ്റ്റ് സർവീസും ആരംഭിക്കാനാണ് മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിൽ തീരുമാനമായത്. ഇതിനായി 9 വീതം ഡ്രൈവർമാർ, കണ്ടക്ടർമാർ എന്നിവരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഡിപ്പോ അധികൃതർ സൗത്ത് സോൺ ഡയറക്ടർക്ക് (ഒാപ്പറേഷൻ) റിപ്പോർട്ട് നൽകിയിരുന്നു. കണ്ടക്ടർമാരുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും പന്തളം ഡിപ്പോയിൽ അധികമുള്ളവരെ ഇവിടേക്ക് മാറ്റാനാകും. തൊടുപുഴ, മൂലമറ്റം, ആറ്റിങ്ങൽ ഡിപ്പോകളിൽ നിന്നാണ് ഡ്രൈവർമാരെയും പത്തനംതിട്ട, മൂവാറ്റുപുഴ, അങ്കമാലി ഡിപ്പോകളിൽ നിന്നാണ് കണ്ടക്ടർമാരെയും നിയമിച്ചത്. ഇതിൽ തൊടുപുഴയിൽ നിന്ന് അടൂരിലേക്ക് വരുന്ന അഞ്ചുപേരിൽ നാലുപേരും ഡ്രൈവർ കം കണ്ടക്ടർമാരാണ്.
കൊവിഡ് കാരണം നിറുത്തലാക്കിയ ഗുരുവായൂർ സർവീസ് ആരംഭിക്കുന്നതിന് അനുമതിയുടെ ആവശ്യമില്ല. അടൂർ - പാലക്കാട് പുതിയ സർവീസായതിനാൽ ചീഫ് ഒാഫീസിൽനിന്നുള്ള അനുമതി ലഭിക്കണം. അനുമതി ലഭിച്ചാൽ ഇൗ മാസം അവസാനത്തോടെ സർവീസുകൾ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |