ആലപ്പുഴ: പാസഞ്ചർ ട്രെയിനുകൾ പുനരാരംഭിക്കാത്തതും എക്സ്‌പ്രസ് - സൂപ്പർ ഫാസ്റ്റ് ട്രെയിനുകൾ സ്പെഷ്യലാക്കുകയും ടിക്കറ്റ് നിരക്ക് കൂട്ടുകയും ചെയ്തതോടെ ജില്ലയിൽ ട്രെയിൻ യാത്രക്കാരുടെ ദുരിതത്തിന് അറുതിയില്ല.
കൊവിഡ് ഇളവുകൾ വന്നിട്ടും കൊല്ലം - തിരുവനന്തപുരം പാസഞ്ചർ, മെമു സർവീസുകൾ പുനരാരംഭിക്കണമെന്ന ആവശ്യത്തോട് അധികൃതർ മൗനം പാലിക്കുകയാണ്. നിലവിൽ മെമുവിന് മാത്രമാണ് സീസൺ ടിക്കറ്റ് ആരംഭിച്ചത്. ആലപ്പുഴ - തിരുവനന്തപുരം ഇന്റർ സിറ്റി മാത്രമാണ് ജില്ലയ്ക്ക് ഏകആശ്രയം. സമയക്രമം പാലിക്കാത്തതിനാൽ ജോലിക്ക് പോകുന്നവർക്ക് സർവീസിന്റെ പ്രയോജനം ലഭിക്കുന്നുമില്ല.
ട്രെയിനുകളുടെ കുറവ് യാത്രക്കാർക്കൊപ്പം റെയിൽവേ സ്റ്റേഷനെ ആശ്രയിച്ച് ജീവിച്ചിരുന്ന വിവിധ വിഭാഗങ്ങളെയും ബാധിച്ചിട്ടുണ്ട്. പാർക്കിംഗ് കേന്ദ്രം, സ്റ്റാളുകൾ, വിശ്രമ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ വരുമാനം കുത്തനെ ഇടിഞ്ഞു. കരാർ കലാവധി കഴിഞ്ഞ പല സ്റ്റാളുകളും ഏറ്റെടുക്കാൻ ആളില്ലാത്ത അവസ്ഥയിലാണ്. ഇപ്പോൾ ഒരു ദിവസം റിസർവേഷൻ ചാർജും ഐ.ആർ.സി.ടി.സി സർവീസ് ചാർജുകളും അടക്കം നല്ലൊരു തുകയാണ് യാത്രക്കാർക്ക് ചെലവാകുന്നത്.
സീസൺ ടിക്കറ്റ് അനുവദിക്കണം
നിലവിൽ മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ളവർക്ക് മാസത്തിൽ 12 തവണയും അല്ലാത്തവർക്ക് ആറ് തവണയും ടിക്കറ്റെടുക്കാം. സ്ഥിരം യാത്രക്കാർ ബാക്കിയുള്ള ദിവസങ്ങളിൽ ടിക്കറ്റ് റിസർവ് ചെയ്യാൻ സ്റ്റേഷനുകളിൽ ക്യൂ നിൽക്കണം. അല്ലെങ്കിൽ മറ്റുള്ളവരുടെ ഫോൺ നമ്പരിനെ ആശ്രയിക്കണം. ഇതൊഴിവാക്കാൻ നിലവിലെ സ്പെഷ്യൽ നിരക്കിലെങ്കിലും റിസർവ്ഡ് - സീസൺ ടിക്കറ്റ് അനുവദിക്കണമെന്നാണ് ആവശ്യം. ജില്ലയിലെ പല റെയിൽവേ സ്റ്റേഷനുകളിലും ടിക്കറ്റ് ബുക്കിംഗ് സ്റ്റേഷനുകൾ ഇല്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നുണ്ട്.
ടിക്കറ്റ് ചാർജ്
ആലപ്പുഴ - തിരുവനന്തപുരം ₹ 80 രൂപ (ഒരുവശം)
ഒരു മാസം ₹ 4,000
സീസൺ ടിക്കറ്റ് ചാർജ് ₹ 525 (ഇപ്പോൾ ഇല്ല)
''
ജില്ലയിൽ പാസഞ്ചർ, മെമു ട്രെയിനുകളെയാണ് യാത്രക്കാർ കൂടുതലായി ആശ്രയിക്കുന്നത്. ട്രെയിനുകൾ ഇല്ലാത്തതിനാൽ യാത്രക്കാർ കുറഞ്ഞു. സാമ്പത്തിക നഷ്ടവും വർദ്ധിച്ചു.
എസ്.ടി. ഷാജു, അദ്ധ്യാപകൻ,
ആലപ്പുഴ-കൊല്ലം സ്ഥിരം യാത്രക്കാരൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |