SignIn
Kerala Kaumudi Online
Saturday, 20 April 2024 9.53 AM IST

ലോകപ്രശസ്ത മലയാളി ശാസ്‌ത്രജ്ഞൻ താണു പദ്മനാഭന് വിട

thanu

പൂനെ:പ്രപഞ്ചവിജ്ഞാനത്തിൽ അന്താരാഷ്‌ട്ര പ്രശസ്‌തനായ മലയാളി ഭൗതിക ശാസ്‌ത്രജ്ഞൻ ഡോ. താണു പദ്മനാഭൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 64 വയസായിരുന്നു. പൂനെയിലെ വസതിയിൽ ഇന്നലെ രാവിലെ കുഴഞ്ഞുവീണ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ശാസ്‌ത്രജ്ഞയായ ഡോ. വാസന്തി പദ്മനാഭനാണ് ഭാര്യ. ജനീവ സർവകലാശാലയിലെ സ്വിസ് നാഷണൽ സയൻസ് ഫൗണ്ടേഷന്റെ സയന്റിഫിക് കൊളാബറേറ്ററും പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററുമായ ഹംസ പദ്മനാഭൻ ഏക മകളാണ്.

2007ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. ആയുഷ്‌കാല സംഭാവനകൾക്ക് കേരള സർക്കാർ കേരള ശാസ‌്ത്ര പുരസ്‌കാരം നൽകി ആദരിച്ചത് അടുത്തിടെയാണ്. സ്റ്റാൻഫോർഡ് സർവകലാശാല ലോകത്തെ ഏറ്റവും പ്രതിഭാശാലികളായ മുപ്പത് ഭൗതിക ശാസ്‌ത്രജ്ഞരിൽ ഒരാളായി തിരഞ്ഞെടുത്തിരുന്നു.

പദ്മനാഭൻ എന്ന പേര് ചുരുക്കി 'പാഡി' എന്ന് സുഹൃത്തുക്കളും സഹപ്രവർത്തകരും സ്നേഹപൂർവം വിളിച്ചിരുന്ന അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം ശാസ്‌ത്ര ലോകത്തെ ഞെട്ടിച്ചു. അസ്ട്രോ ഫിസിക്‌സിൽ ഇന്ത്യൻ ശാസ‌്ത്രജ്ഞരിൽ ഏറ്റവും ധിഷണാശാലയായ സൈദ്ധാന്തികനായാണ് കണക്കാക്കിയിരുന്നത്.പ്രപഞ്ച വിജ്ഞാനം,​ ഗുരുത്വാകർഷണം,​ ക്വാണ്ടം ഫിസിക്സ് എന്നിവയാണ് ഗവേഷണ വിഷയങ്ങൾ.

തിരുവനന്തപുരം കരമന പുളിമൂട്ടിൽ തെരുവിൽ പരേതരായ ഫോറസ്റ്റ് ഉദ്യോഗസ്ഥൻ താണു അയ്യരുടെയും ലക്ഷ്മിയുടെയും മകനായി 1957 മാർച്ച് 10നാണ് ജനനം. കരമനയിലെ സർക്കാർ സ്‌കൂളിൽ പഠനം തുടങ്ങിയ താണുപദ്മനാഭൻ ശാസ്‌ത്ര പ്രതിഭയായി ലോകത്തോളം വളരുകയായിരുന്നു.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് ഫിസിക്സ് ബി. എസ്‌സിയും എം. എസ്‌സിയും സ്വർണമെഡലോടെ ഒന്നാം റാങ്കിൽ പാസായി. ബിരുദ വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ അദ്ദേഹത്തിന്റെ ശാസ്ത്ര പ്രതിഭ തിളങ്ങിയിരുന്നു. ഇരുപതാം വയസിൽ പൊതു ആപേക്ഷികതാ സിദ്ധാന്തത്തെ പറ്റിയുള്ള ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചു. എം. എസ്‌സി നേടിയശേഷം 1979ൽ പി. എച്ച് ഡി ഗവേഷണത്തിന് ബോംബെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫണ്ടമെന്റൽ റിസർച്ചിൽ ചേർന്നു. 1983ൽ ക്വാണ്ടം കോസ്‌മോളജിയിൽ ഡോക്‌ടറേറ്റ് നേടി. ഒൻപതു വർഷത്തോളം ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷകനായി. അതിനിടെ കേംബ്രിഡ്‌ജ് യൂണിവേഴ്സിറ്റിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അസ്ട്രോണമിയിൽ ഒരു വർഷം പോസ്റ്റ് ഡോക്ടറൽ ഗവേഷണം നടത്തി.1992ൽ പൂനെയിലെ ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ അസ്ട്രോണമി ആൻഡ് അസ്‌ട്രോ ഫിസിക്സിൽ (ഐ. യു. സി. എ. എ)​ ചേർന്നു. അവിടെ ഡിസ്റ്റിംഗ്വിഷ്‌ഡ് പ്രൊഫസർ,​ കോർ അക്കാഡമിക് പ്രോഗ്രാം ഡീൻ എന്നീ നിലകളിൽ 1997 മുതൽ 2015 വരെ പ്രവർത്തിച്ചു.

സ്വിറ്റ്സർലൻഡിലെ കണികാ ഗവേഷണ കേന്ദ്രമായ സേൺ,​ ന്യൂകാസിൽ സർവകലാശാല,​ ലണ്ടനിലെ ഇംപീരിയൽ കോളേജ്,​ കേംബ്രിഡജ് സർവകലാശാല ഇന്ത്യയിലെ ഐസർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ വിസിറ്റിംഗ് പ്രൊഫസർ ആയിരുന്നു. അമേരിക്കയിലെ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിലും പ്രിൻസ്റ്റൺ യൂണിവേഴ്‌സിറ്റിയിലും വിസിറ്റിംഗ് ഫാക്കൽറ്റിയും വേൾഡ് അക്കാഡമി ഒഫ് സയൻസസിലെ ഫെലോയും ആയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, THANU PADMANABHAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.