തിരുവനന്തപുരം: സാഹിത്യ സാംസ്‌കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാർക്ക് അനുമതി വേണമെന്ന് കാണിച്ച് സെപ്തംബർ 9ന് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ സർക്കുലർ പിൻവലിച്ചതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
സാഹിത്യ, സംസ്‌കാരിക രംഗങ്ങളിൽ ഏർപ്പെടുന്നതിന് അനുമതി ആവശ്യപ്പെട്ടുകൊണ്ട് ജീവനക്കാർ സമർപ്പിക്കുന്ന അപേക്ഷകൾ പരിശോധിച്ച് ശുപാർശ ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങളാണ് സർക്കുലറിലുള്ളത്. എന്നാൽ കലാ സാഹിത്യ സംസ്‌കാരിക പ്രവർത്തനങ്ങൾക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് നിയന്ത്രണം ഏർപ്പെടുത്തി എന്ന രീതിയിൽ പ്രചരിപ്പിച്ചത് ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പിൻവലിച്ചതെന്ന് മന്ത്രി പറഞ്ഞു.
അനുമതിക്കായി സമർപ്പിക്കുന്ന സാഹിത്യ സൃഷ്ടിയുടെ സർഗാത്മകതയോ ഗുണമേന്മാ പരിശോധനയോ വിദ്യാഭ്യാസ ഓഫീസർ തലത്തിൽ നടത്തുമെന്നല്ല സർക്കുലർ കൊണ്ട് ഉദ്ദേശിച്ചതെന്നും ആവിഷ്‌കാര സ്വാതന്ത്ര്യം തടയാനുള്ള ഒരു നീക്കവും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |