ന്യൂഡൽഹി: എട്ട് ജഡ്ജിമാരെ കൂടി ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരായി സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്തു. ജസ്റ്റിസുമാരായ രാജേഷ് ബിന്ദാലിനെ (കൊൽക്കത്ത ഹൈക്കോടതി ആക്ടിംഗ് ജഡ്ജി) അലഹബാദ് ഹൈക്കോടതിയിലെയും പ്രകാശ് ശ്രീവാസ്തവയെ (മദ്ധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി) കൊൽക്കത്ത ഹൈക്കോടതിയിലെയും പ്രശാന്ത് കുമാർ മിശ്രയെ (ഛത്തീസ്ഗഡ് ഹൈക്കോടതി ജഡ്ജി) ആന്ധ്രാപ്രദേശ് ഹൈക്കോടതിയിലെയും ഋതുരാജ് അവസ്തിയെ (അലഹബാദ് ഹൈക്കോടതി ജഡ്ജി) കർണാടക ഹൈക്കോടതിയിലെയും സതീഷ്ചന്ദ്രശർമ്മയെ (കർണാടക ഹൈക്കോടതി ജഡ്ജി) തെലങ്കാന ഹൈക്കോടതിയിലെയും രജ്ഞിത്ത് വി. മോറിനെ (ജഡ്ജി മേഘാലയ ഹൈക്കോടതി) മേഘാലയ ഹൈക്കോടതിയിലെയും ആർ.വി. മളീമത്തിനെ (കർണാടക ഹൈക്കോടതി ജഡ്ജി) മദ്ധ്യപ്രദേശ് ഹൈക്കോടതിയിലെയും ചീഫ് ജസ്റ്റിസുമാരായാണ് ശുപാർശ ചെയ്തിരിക്കുന്നത്.
ചീഫ് ജസ്റ്റിസുമാരായ അഖിൽ ഖുറേഷി (ത്രിപുര ഹൈക്കോടതിയിൽ നിന്ന് രാജസ്ഥാൻ ഹൈക്കോടതിയിലേക്ക്), ജസ്റ്റിസ് അരൂപ് കുമാർ ഗോസ്വാമി (ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ നിന്ന് ഛത്തീസ്ഗഡ് ഹൈക്കോടതിയിലേക്ക്) മുഹമ്മദ് റഫീഖ് ( മദ്ധ്യപ്രദേശ് ഹൈക്കോടതിയിൽ നിന്ന് ഹിമാചൽപ്രദേശ് ഹൈക്കോടതിയിലേക്ക്), ഇന്ദ്രജിത്ത് മഹന്തി (രാജസ്ഥാൻ ഹൈക്കോടതിയിൽ നിന്ന് ത്രിപുര ഹൈക്കോടതിയിലേക്ക്), ബിശ്വനാഥ് സ്വമന്തർ (മേഘാലയ ഹൈക്കോടതിയിൽ നിന്ന് സിക്കിം ഹൈക്കോടതിയിലേക്ക്) തുടങ്ങിയവരെ സ്ഥലം മാറ്റിയിട്ടുണ്ട്.
വിവിധ ഹൈക്കോടതികളിലെ 28 ജഡ്ജിമാരെയും സ്ഥലംമാറ്റാൻ ശുപാർശ ചെയ്തിട്ടുണ്ട്.
ഏറ്റവും സീനിയർ ചീഫ് ജസ്റ്റിസുമാരിൽ ഒരാളായ ഖുറേഷിയെ നിർബന്ധമായും സുപ്രീം കോടതിയിലേക്ക് നിയോഗിക്കണമെന്ന് സമീപദിവസം വരെ കൊളീജിയത്തിലുണ്ടായിരുന്ന ജസ്റ്റിസ് റോഹിൻടൺ നരിമാൻ വാദിച്ചിരുന്നു.
അഖിൽ ഖുറേഷിയുടെ പേര് ശുപാർശ ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമായിരുന്നു കഴിഞ്ഞ രണ്ട് വർഷമായി സുപ്രീംകോടതി ജഡ്ജി നിയമനത്തിലെ പ്രധാന പ്രതിസന്ധി. ഖുറേഷിയുടെ പേര് ആദ്യം ശുപാർശ ചെയ്യണമെന്ന് നിലപാടെടുത്ത കൊളീജിയം അംഗം ജസ്റ്റിസ് റോഹിൻടൻ നരിമാൻ വിരമിച്ചു ദിവസങ്ങൾക്കുള്ളിലാണ് കൊളീജിയം പുതിയ ജഡ്ജിമാരായി 9 പേരെ ശുപാർശ ചെയ്തത്. ഗുജറാത്ത് ഹൈക്കോടതിയിൽ ജഡ്ജിയായിരിക്കുമ്പോഴാണ് ഖുറേഷി സൊറാബുദ്ദീൻ കൊലക്കേസിൽ അമിത് ഷായെ സി.ബി.ഐ കസ്റ്റഡിയിൽ വിട്ടുകൊടുക്കാൻ ഉത്തരവിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |