കൊച്ചി: ഉത്സവകാലം പ്രമാണിച്ചും കൊവിഡ് സൃഷ്‌ടിച്ച സാമ്പത്തികാഘാതം കുറഞ്ഞത് പരിഗണിച്ചും വായ്‌പകളുടെ പലിശനിരക്ക് കുറച്ച് പ്രമുഖ ബാങ്കുകൾ. പ്രോസസിംഗ് ഫീസ്, സർവീസ് ചാർജ് എന്നിവയിലും ഇളവുണ്ട്.
എസ്.ബി.ഐ
ക്രെഡിറ്റ് സ്‌കോർ അടിസ്ഥാനമാക്കി, വായ്‌പാത്തുക കണക്കാക്കാതെ എല്ലാവിധ ഭവന വായ്‌പകൾക്കും 6.70 ശതമാനമായാണ് എസ്.ബി.ഐ പലിശനിരക്ക് കുറച്ചത്. നേരത്തേ 30 വർഷക്കാലാവധിയിൽ 75 ലക്ഷം രൂപയ്ക്കുമേൽ വായ്‌പ എടുത്തവർ നൽകേണ്ടിയിരുന്ന പലിശനിരക്ക് 7.15 ശതമാനമായിരുന്നു. പലിശയിളവിലൂടെ ഈവിഭാഗം വായ്‌പാ ഇടപാടുകാർക്ക് ലഭിക്കുന്ന നേട്ടം എട്ടുലക്ഷം രൂപയാണ്.
ശമ്പളേതര ഇടപാടുകാർ നേരത്തേ 0.15 ശതമാനം പലിശ അധികം നൽകണമായിരുന്നു. ഇതും എസ്.ബി.ഐ ഒഴിവാക്കി.
പ്രോസസിംഗ് ഫീസും എസ്.ബി.ഐ പൂർണമായി ഒഴിവാക്കി.
കോട്ടക് ബാങ്ക്
വിപണിയിലെ തന്നെ ഏറ്റവും താഴ്‌ന്നനിരക്കായ 6.50 ശതമാനത്തിലേക്കാണ് ഭവന വായ്‌പകൾക്ക് കോട്ടക് മഹീന്ദ്ര ബാങ്ക് പലിശനിരക്ക് ഏകീകരിച്ചത്. നവംബർ എട്ടുവരെയാണ് ഓഫർ. മറ്റു ബാങ്കുകളിലെ ഹോം ലോൺ, കോട്ടക്കിലേക്ക് മാറ്റുന്നതിനും ഓഫർ ബാധകമാണ്.
പി.എൻ.ബി
പഞ്ചാബ് നാഷണൽ ബാങ്ക് എല്ലാത്തരം റീട്ടെയിൽ വായ്‌പകളുടെയും (ഭവന വായ്‌പ, വാഹന വായ്‌പ, പ്രോപ്പർട്ടി ലോൺ, സ്വർണപ്പണയ വായ്‌പ, വ്യക്തിഗത വായ്‌പ, പെൻഷൻ വായ്‌പ) സർവീസ് ചാർജും പ്രോസസിംഗ് ഫീസും ഒഴിവാക്കി. ഭവന വായ്‌പകൾക്ക് 6.80 ശതമാനം മുതലും കാർ വായ്‌പയ്ക്ക് 7.15 ശതമാനം മുതലുമാണ് പലിശനിരക്ക്. ഡിസംബർ 31 വരെയാണ് ഓഫർ.
ബാങ്ക് ഒഫ് ബറോഡ
ബാങ്ക് ഒഫ് ബറോഡ വാഹന, ഭവന വായ്‌പകൾക്ക് പലിശനിരക്കിൽ 0.25 ശതമാനം ഇളവുവരുത്തി. ഭവന വായ്‌പയ്ക്ക് 6.75 ശതമാനം, കാർ വായ്‌പയ്ക്ക് ഏഴ് ശതമാനം എന്നിങ്ങനെയാണ് പുതുക്കിയ പലിശ. ഭവന വായ്‌പയ്ക്ക് പ്രോസസിംഗ് ഫീസ് ഒഴിവാക്കിയിട്ടുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |