കൊല്ലം: കാത്തിരിപ്പിനൊടുവിൽ കൊച്ചി - കൊല്ലം ചരക്ക് കപ്പൽ സർവ്വീസിന് ഇന്ന് തുടക്കമാകും. എഫ്.സി.ഐയുടെ 47 കണ്ടെയ്നർ ഭക്ഷ്യധാന്യങ്ങളുമായി 'എം.വി ചൗഗ്ലേ 8' എന്ന കപ്പലാണ് ഇന്ന് കൊല്ലം തീരത്തെത്തുന്നത്. രാവിലെ ഏഴിന് എത്തുന്ന കപ്പൽ 9 മണിയോടെ കൊല്ലം തുറമുഖത്ത് നങ്കൂരമിടും. 11ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിന് ശേഷം ചരക്കിറക്കും.
ഓൺലൈനായി ചേരുന്ന യോഗത്തിൽ കപ്പൽ സർവ്വീസിന്റെ ഉദ്ഘാടനം മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കും. വിശിഷ്ടാതിഥിയായ മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ, എൻ.കെ. പ്രേമചന്ദ്രൻ എം.പി, മേയർ പ്രസന്ന എണസ്റ്റ്, എം.എൽ.എമാരായ എം. മുകേഷ്, എം. നൗഷാദ്, മാരിടൈം ബോർഡ് ചെയർമാൻ അഡ്വ. വി.ജെ. മാത്യു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം പോർട്ടിലെത്തി കപ്പലിനെ വരവേൽക്കും.
കപ്പലിന്റെ കൊച്ചിയിലേക്കുള്ള മടക്കയാത്രയ്ക്ക് 25 കണ്ടെയ്നറുകൾ ലഭിച്ചിട്ടുണ്ട്. ഈ കണ്ടെയ്നറുകളുമായി ഞായറാഴ്ച വൈകിട്ട് കപ്പൽ കൊച്ചിയിലേക്ക് മടങ്ങിയേക്കും. അടുത്ത ആഴ്ചയും ചരക്കുമായി എത്തും. നിലവിൽ പ്രതിവാര സർവ്വീസാണ് അലോചിച്ചിട്ടുള്ളത്. കൂടുതൽ ചരക്ക് ലഭിക്കുകയാണെങ്കിൽ ആഴ്ചയിൽ രണ്ട് സർവ്വീസിന് സാദ്ധ്യതയുണ്ട്. കശുഅണ്ടി, ടൈൽ, വളം വ്യാപാരികളെയും കപ്പൽ സർവ്വീസ് ഓപ്പറേറ്റ് ചെയ്യുന്നവർ ചരക്ക് നീക്കം കൊല്ലം തുറമുഖം വഴിയാക്കാൻ സമീപിച്ചിട്ടുണ്ട്. ഗുജറാത്ത്, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്നും കപ്പൽ കൊണ്ടുവരാനുള്ള ശ്രമം നടക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |