അധികൃതർ യോഗം ചേർന്ന് കാർഡിയോളജി മേധാവിക്ക് നിർദേശം നൽകി
തിരുവനന്തപുരം: അനിശ്ചിതത്വങ്ങൾക്കൊടുവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയോളജി മേധാവി പ്രവേശനം വിലക്കിയ കെ.എച്ച്.ആർ.ഡബ്ല്യു.എസിന്റെ (കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി) കാത്ത് ലാബിലേക്ക് വീണ്ടും രോഗികളെ പ്രവേശിപ്പിച്ചുതുടങ്ങി. കെ.എച്ച്.ആർ.ഡബ്ല്യു.എസുമായുള്ള അഭിപ്രായഭിന്നതയെ തുടർന്ന് ഒരാഴ്ചയോളമായി രോഗികൾക്ക് ഇവിടെ പ്രവേശനം നിഷേധിച്ച വാർത്ത കേരളകൗമുദി ബുധനാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. ഇന്നലെ മുതലാണ് ഐ.സി.യുവിലേക്ക് വീണ്ടും രോഗികളെ പ്രവേശിപ്പിച്ചത്.
ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി, പേസ്‌മേക്കർ ഘടിപ്പിക്കൽ എന്നിവയ്ക്ക് വിധേയരാകുന്ന രോഗികളെ കാത്ത് ഐ.സി.യുവിലേക്ക് മാറ്റാതെ പകരം വാർഡിലേക്ക് മാറ്റുന്നത് അണുബാധയ്ക്ക് കാരണമാകുമെന്ന വാർത്ത പുറത്തുവന്നതോടെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, സൂപ്രണ്ട് , കെ.എച്ച്.ആർ.ഡബ്ല്യു.എസ് എം.ഡി തുടങ്ങിയവർ കഴിഞ്ഞദിവസം ഓൺലൈനായി യോഗം ചേർന്നാണ് ലാബ് തുറക്കാൻ തീരുമാനിച്ചത്.
കെ.എച്ച്.ആർ.ഡബ്ല്യു.എസ് കാലങ്ങളായി രോഗികളുടെ ഇൻഷ്വറൻസ് സ്‌കീമിൽ നിന്ന് ഈടാക്കുന്ന പാക്കേജ് ഫീസായ 2500 രൂപ ഒഴിവാക്കണമെന്ന കാർഡിയോളജി വിഭാഗം മേധാവിയുടെ നിർദ്ദേശം പാലിക്കപ്പെടാത്തതാണ് വിലക്കിന് കാരണമായത്. എന്നാൽ തുക ഈടാക്കുന്നതിൽ തെറ്റില്ലെന്നും അത് തുടരാനും യോഗത്തിൽ തീരുമാനിച്ചു.
ഇനിയും തുറക്കാതെ
കാത്ത് റൂമുകൾ
ഹൃദയസംബന്ധമായ ചികിത്സയ്ക്ക് വിധേയരാകുന്നവർക്കായുള്ള കെ.എച്ച്.ആർ.ഡബ്ല്യു.എസിന്റെ കാത്ത് റൂമിലേക്ക് രോഗികളെ പ്രവേശിപ്പിക്കാൻ കാർഡിയോളജി വിഭാഗം അധികൃതർ ഇനിയും തയ്യാറായിട്ടില്ല. ഇവിടേക്കും രോഗികളെ അനുവദിക്കണമെന്ന് യോഗത്തിൽ തീരുമാനിച്ചിരുന്നു. 13 കാത്ത് റൂമുകളാണുള്ളത്. ഒരു ദിവസത്തേക്ക് 700 രൂപയാണ് വാടക.
ജനങ്ങളെ ദ്രോഹിക്കരുത് :
എംപ്ലോയീസ് വെൽഫെയർ യൂണിയൻ
അധികാരികൾ തമ്മിലുള്ള കലഹംകാരണം രോഗികൾക്ക് സൗകര്യങ്ങൾ നിഷേധിക്കരുത്. കാത്ത് ഐ.സി.യുവിനൊപ്പം റൂമുകളും ഉടൻ തുറക്കണമെന്ന് കെ.എച്ച്.ആർ.ഡബ്ല്യു.എസ് എംപ്ലോയീസ് വെൽഫെയർ യൂണിയൻ (ഐ.എൻ.ടി.യു.സി) ആവശ്യപ്പെട്ടു. കെ.എച്ച്.ആർ.ഡബ്ല്യു.എസിന്റെ വരുമാനം ഇല്ലാതാക്കി സ്ഥാപനത്തിന്റെ പ്രവർത്തനം പ്രതിസന്ധിയിലാക്കുന്നത് ജീവനക്കാരോടുള്ള വെല്ലുവിളിയാണെന്നും വർക്കിംഗ് പ്രസിഡന്റ് വി.ആർ. പ്രതാപൻ, വൈസ് പ്രസിഡന്റ് എ.ടി. ജോർജ്, ജനറൽ സെക്രട്ടറി മണ്ണറ രാജൻ തുടങ്ങിയവർ പ്രസ്താവനയിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |