മുംബയ്: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തേക്ക് അനിൽ കുംബ്ളെ മടങ്ങിവരാൻ സാദ്ധ്യത. അടുത്ത മാസം നടക്കുന്ന ടി ട്വന്റി ലോകകപ്പോടെ നിലവിലെ പരിശീലകൻ രവി ശാസ്ത്രിയുടെ കരാർ കാലാവധി കഴിയുന്നതിനാലാണ് പുതിയ പരിശീലകനെ നിയമിക്കാൻ ബി സി സി ഐ ആലോചിക്കുന്നത്. ഇതേകുറിച്ച് കുംബ്ളെയോട് ബി സി സി ഐ പ്രതിനിധികൾ സംസാരിക്കുകയും അദ്ദേഹത്തിന് സമ്മതമാണെങ്കിൽ ഉടൻ അന്തിമതീരുമാനം ഉണ്ടാകുമെന്നുമെന്നാണ് കരുതുന്നത്.
കുംബ്ലെ ദേശീയ ടീം പരിശീലകനാകുന്നു എന്ന് വച്ചാൽ വിരാട് കൊഹ്‌ലിക്ക് ടീമിനുള്ളിലും ബി സി സി ഐയിലും ഉണ്ടായിരുന്ന സ്വാധീനത്തിന് കാര്യമായ മങ്ങലേറ്റിട്ടുണ്ടെന്നാണ് അർത്ഥം. മുമ്പ് ടീം ക്യാപ‌്ടൻ കൊഹ്‌ലിയുമായി കാര്യമായ അസ്വാരസ്യങ്ങൾ ഉടലെടുത്തതിനെ തുടർന്നാണ് 2017ൽ ദേശീയ ടീം പരിശീലക സ്ഥാനത്ത് നിന്ന് കുംബ്ളെ രാജിവക്കുന്നത്. കുംബ്ളെയുടെ പരിശീലന ശൈലിയിൽ തനിക്ക് അഭിപ്രായവ്യത്യാസമുണ്ടെന്ന് കൊഹ്‌ലി ബോർഡിനെ അറിയിച്ചിരുന്നു. അന്ന് കോടതി നിർദേശപ്രകാരം ബി സി സി ഐ ഭരണം നടത്തിയിരുന്ന വിനോദ് റായിയും സംഘവും കൊഹ്‌ലിക്ക് ഒപ്പം നിൽക്കുകയായിരുന്നു. ഇതറിഞ്ഞ കുംബ്ളെ കൊഹ്‌ലിയോടും ബി സി സി ഐയോടുമുള്ള നീരസം പരസ്യമാക്കുന്ന തരത്തിൽ ദീർഘമായ ഒരു വിരമിക്കൽ കുറിപ്പ് സാമൂഹിക മാദ്ധ്യമത്തിൽ കുറിച്ചിരുന്നു. ശേഷം കൊഹ്ലിയുടെ നിർബന്ധത്തിനു വഴങ്ങിയാണ് ബി സി സി ഐ രവി ശാസ്ത്രിയെ പരിശീലകനായി നിയമിച്ചത്.
Thank you! pic.twitter.com/eF5qVzdBRj
— Anil Kumble (@anilkumble1074) June 20, 2017
കഴിഞ്ഞ ദിവസം ടി ട്വന്റി നായകസ്ഥാനം ഒഴിഞ്ഞ കൊഹ്ലിക്ക് കിട്ടുന്ന കനത്ത അടിയായിരിക്കും കുംബ്ളെയുടെ ടീമിലേക്കുള്ള മടങ്ങിവരവ്. 2016ൽ കുംബ്ളെ പരിശീലന സ്ഥാനം ഏറ്റെടുത്തപ്പോൾ അദ്ദേഹത്തെ പ്രശംസിച്ചു കൊണ്ട് കൊഹ്‌ലി ട്വിറ്ററിൽ ഇട്ട ട്വീറ്റ് ഒരു വർഷത്തിനു ശേഷം അദ്ദേഹം രാജിവച്ചപ്പോൾ ട്വിറ്ററിൽ നിന്ന് അപ്രത്യക്ഷമായിരുന്നു.
കുംബ്ളെയുടെ ഒപ്പം മുൻ ഇന്ത്യൻ താരമായ വി വി എസ് ലക്ഷ്മണിനേയും മുൻ ശ്രീലങ്കൻ താരം മഹേള ജയവർദ്ധനയേയും ബി സി സി ഐ പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. ഇതിൽ ജയവർദ്ധനെ ശ്രീലങ്കൻ ടീമിന്റെ പരിശീലകനാകാനാണ് താൻ കൂടുതൽ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കി. മുംബയ് ഇന്ത്യൻസിന്റെ പരിശീലകനായ ജയവർദ്ധന രണ്ട് തവണ അവർക്ക് കിരീടം നേടികൊടുത്തിരുന്നു. ഈ മികവാണ് ജയവർദ്ധനയ്ക്ക് തുണയായത്. എന്നാൽ ഇന്ത്യൻ ടീമിന്റെ പരിശീലനക സ്ഥാനം ഏറ്റെടുത്താൽ ഐ പി എൽ ടീമിലേത് അടക്കം മറ്റൊരു ചുമതലകളും ഏറ്റടുക്കുവാൻ സാധിക്കില്ലെന്ന് നിബന്ധനയുണ്ട്. ഇതാകാം ലക്ഷ്മണും ജയവർദ്ധനയും പരിശീലക സ്ഥാനം നിരസിക്കാൻ കാരണമെന്ന് കരുതുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |