ഇസ്ലാമാബാദ് : തീവ്രവാദത്തിന്റെ പ്രഭവസ്ഥാനമെന്ന പേര് പാകിസ്ഥാന് ചാർത്തപ്പെട്ടിട്ട് വർഷങ്ങളേറെയായി. കഴിഞ്ഞ ദിവസം സുരക്ഷ പ്രശ്നങ്ങളുടെ പേരിൽ ഏകദിന ക്രിക്കറ്റ് മത്സരം ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് പര്യടനത്തിൽ നിന്നും ന്യൂസിലാന്റ് താരങ്ങൾ പിന്മാറിയതോടെ പാകിസ്ഥാന്റെ തല വീണ്ടും താഴ്ന്നിരിക്കുകയാണ്. ന്യൂസിലാന്റ് താരങ്ങൾ പിന്മാറിയതിന്റെ യഥാർത്ഥ കാരണം ചികയുന്ന ക്രിക്കറ്റ് പ്രേമികൾക്ക് വിശദീകരണവുമായെത്തിയ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ (പിസിബി) ട്വീറ്റ് ആശ്വാസം പകർന്നിരിക്കുകയാണ്. അക്ഷരത്തെറ്റിനാൽ സംഭവിച്ചതാണെങ്കിലും കളി നടക്കാത്തതിന്റെ യഥാർത്ഥ കാരണം ഇതിൽ നിന്നും വായിച്ചെടുക്കാൻ കഴിയുന്നുണ്ട്.
അന്താരാഷ്ട്ര ക്രിക്കറ്റിന് പാകിസ്ഥാൻ സുരക്ഷിതമായ സ്ഥലമാണെന്ന് ആവർത്തിക്കുന്ന പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ട്വീറ്റിൽ തങ്ങൾ 'ഫൂൾ' പ്രൂഫ് സുരക്ഷയാണ് ഒരുക്കിയതെന്ന് ആണയിടുന്നു. അക്ഷരതെറ്റിൽ സംഭവിച്ച ഫൂൾ കണ്ടതോടെ വെറുതെയാണോ ന്യൂസിലാന്റ് കളിക്കാർ ജീവനും കൊണ്ട് ഓടിയതെന്ന കമന്റുകളാണ് നിറയുന്നത്. വേറെ ചിലർ ന്യൂസിലാന്റ് താലിബാനുമായുള്ള മത്സരത്തിൽ നിന്നും പിന്മാറിയെന്നാണ് അഭിപ്രായപ്പെട്ടത്. സുരക്ഷാ പ്രശ്നങ്ങൾ കാരണം ന്യൂസിലൻഡ് ഏകപക്ഷീയമായി പരമ്പര റദ്ദാക്കാൻ തീരുമാനിച്ചുവെന്നും പിസിബി പുറത്തിറക്കിയ കുറിപ്പിൽ പറയുന്നുണ്ട്. പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ദ ആർഡെർണിനെ വിളിച്ച് കിവി ക്രിക്കറ്റർമാരുടെയും സപ്പോർട്ടിംഗ് സ്റ്റാഫുകളുടെയും സുരക്ഷ ഉറപ്പുവരുത്തിയെങ്കിലും അവർ പിന്മാറുകയായിരുന്നു. ന്യൂസിലൻഡിനെതിരായ ഷെഡ്യൂൾഡ് മത്സരങ്ങൾ തുടരാൻ ഇപ്പോഴും തയ്യാറാണെന്നും പിസിബി അറിയിച്ചിട്ടുണ്ട്.
എന്നാൽ തങ്ങൾക്ക് സുരക്ഷ ഭീഷണിയെ കുറിച്ചുള്ള വിവരം ലഭിച്ചതിനാൽ എല്ലാ കളിക്കാരെയും നാട്ടിലേക്ക് കൊണ്ടുവരാനുള്ള ക്രമീകരണങ്ങൾ സ്വീകരിക്കാനാണ് ന്യൂസിലാൻഡ് ക്രിക്കറ്റ് ശ്രമിച്ചത്. കളിക്കാരുടെ സുരക്ഷ പരമപ്രധാനമാണെന്നും പരമ്പര ഉപേക്ഷിക്കുക മാത്രമാണ് ഉത്തരവാദിത്തമുള്ള ഓപ്ഷൻ എന്നും ന്യൂസിലൻഡ് ക്രിക്കറ്റ് ചീഫ് എക്സിക്യൂട്ടീവ് ഡേവിഡ് വൈറ്റ് പറഞ്ഞു. പാകിസ്ഥാനും ന്യൂസിലൻഡും തമ്മിലുള്ള മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയും അഞ്ച് മത്സരങ്ങളുള്ള ടി 20 പരമ്പരയുമാണ് ഇതോടെ ഉപേക്ഷിക്കപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |